“മം… എന്നിട്ട് അമ്മിച്ചിയെന്തു പറഞ്ഞു?”
“അമ്മിച്ചി അറിഞ്ഞിട്ടില്ല.”
“ഇതുവരെ പറഞ്ഞില്ലേ നീ?”
“ഇല്ല. എടാ അമ്മിച്ചി അറിഞ്ഞാൽ പിന്നെ അവിടെച്ചെന്നു ചോദിക്കും.”
“ചോദിക്കട്ടെ. അതിനെന്താ?”
“അത് വേണ്ട. അത് ശെരിയാവൂല.”
ജോജോയുടെ നിപ്പും പരുങ്ങലും കണ്ട് ജിന്റോക്ക് സംശയമായി.
“ജോജോ…”
“എന്താടാ??” ജിന്റോയുടെ മുഖത്തു നോക്കാതെ ജോജോ വിളി കേട്ടു.
“നിന്നെ ഞാൻ ഇന്നും ഇന്നലേം കണ്ടു തുടങ്ങീതല്ല. അതോണ്ട് സത്യം പറ. എന്താ ഉണ്ടായത്?”
“ഞാൻ പറഞ്ഞല്ലോ ജിന്റോ…”
“നീ പറഞ്ഞതല്ല. സത്യമറിയണം എനിക്ക്.”
“ഞാൻ പറഞ്ഞതാണ് സത്യം. അതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല. നിനക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി. നിന്നോട് ഒരു സഹായം ചോദിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ….”
ജോജോ പോകാനൊരുങ്ങി. ജിന്റോ വണ്ടിയിൽ നിന്നും ചാടിയിറങ്ങി അവനെ വട്ടം പിടിച്ചു.
“ഹ, പോവല്ലേ മുത്തേ… എനിക്ക് നിന്നെ വിശ്വാസമാ. പറ, നിനക്കെന്തു സഹായം ചെയ്യണം ഞാൻ?”
ജിന്റോ ബൈക്കിലേക്ക് ചാരി കൈ കെട്ടി നിന്നു.
“എടാ, എനിക്കൊരു ജോലി വേണം.”
ജിന്റോ ജോജോയുടെ മുഖത്തു നോക്കി അല്പനേരം ആലോചിച്ചു നിന്നു.
“മം… നിനക്കെന്തു പണിയറിയാം?”
“വെൽഡിങ് അറിയാം, പിന്നെ അല്ലറ ചില്ലറ പ്ലംബിംഗ്, പിന്നെ ചെറുതായിട്ട് ഇലക്ട്രിക്കൽ….”
“അവടെ നിക്കട്ടെ, അവടെ നിക്കട്ടെ. ഇതൊന്നും എനിക്ക് പരിചയമുള്ള ഏരിയയേ അല്ല. ഇങ്ങനത്തെ പണിയൊക്കെ ഞാനെങ്ങനെ കണ്ടുപിടിക്കാനാ? നിനക്കെന്നാ വല്ല വർഷോപ്പിലോ മറ്റോ ചോദിച്ചൂടായിരുന്നോ?”
“ഞാൻ ചോദിക്കഞ്ഞിട്ടല്ല. ഈ ഒരു നാല് കിലോമീറ്റർ ചുറ്റളവിൽ സംഗീതേട്ടന്റെ വർഷോപ്പ് മാത്രമേ ഉള്ളൂ. അങ്ങു മാറി ഭാസിച്ചേട്ടന്റെ വർഷോപ്പിൽ ചെന്നു ചോദിച്ചപ്പോ അവർക്കവിടെ ആള് കൂടിയട്ട്, പണിക്കാരെ തട്ടി നടക്കാൻ വയ്യാന്ന്. വേറെ വല്ല പണിയും നോക്കാം എന്ന് വിചാരിച്ചാൽ സ്ഥിര വരുമാനം കിട്ടുന്ന ഒരുപാട് ജോലിയൊന്നും എനിക്കറിയാൻ മേല. അതോണ്ട്…..”