“എത്ര നേരവായെടാ നോക്കിയിരിക്കാൻ തുടങ്ങീട്ട്?”
“ഒരുപാട് നേരമായോ? സോറി മുത്തേ… ജോലിത്തിരക്കായിട്ടല്ലേ? ഓഫീസ് വിട്ട ഉടനെ ഞാനിങ് പോന്നു. നീയാണ് സത്യം.”
ജിന്റോ വണ്ടിയുടെ മുകളിൽ നിന്നും കവച്ചിറങ്ങി അതിന് മുകളിൽ തന്നെ രണ്ടു കാലും ഒരു സൈഡിലാക്കി കുത്തിയിരുന്നു.
“ടാ മൈരേ, എന്റെ അമ്മിച്ചിക്കും പെങ്ങൾക്കും ഞാൻ മാത്രേ ഉള്ളു. നീ സത്യം ചെയ്ത് കളിച്ച് ഞാനെങ്ങാൻ കാഞ്ഞു പോയാൽ അവരോട് നീ സമാധാനം പറയോ?”
സോറി മുത്തേ… സത്യം ചെയ്യൽ, ഏത്തമിടൽ, ഇതൊക്കെ ശീലിച്ചു പോയി. അല്ല, നീയിന്ന് പണിക്ക് പോയില്ലേ?”
“ഞാൻ… ഞാൻ സംഗീതേട്ടന്റെ അവിടുത്തെ പണി നിർത്തിയെടാ.”
“ഏ… അതെന്തേ??”
ജിന്റോ കൈവിരലുകൾ തമ്മിൽ കോർത്ത് നെറ്റി കൂർപ്പിച്ചവനെ നോക്കി.
“അങ്ങനെ ഒരവസ്ഥ വന്നു.” ജോജോ അവന്റെ മുഖത്തു നിന്നും നോട്ടം മാറ്റി.
“ആ അവസ്‌ഥ എന്താന്നാ ചോദിച്ചേ.”
ജോജോ ചെറുതായി ഒന്ന് പരുങ്ങി. അവൻ നീട്ടിയൊരു ശ്വാസം അകത്തേക്കെടുത്തു.
“സംഗീതേട്ടന്റെ അമ്മയും പെണ്ണുമ്പിള്ളേം കൂടി എന്തോ കാര്യത്തിന് വഴക്കായി. അതൊന്ന് ഒത്തുതീർപ്പാക്കാൻ ഞാൻ ഇടക്ക് കയറി ഇടപെട്ടു. അത് സംഗീതേട്ടന് ഇഷ്ടപ്പെട്ടില്ല. അയാള് പറഞ്ഞു, ഇത് അവരുടെ കുടുംബ പ്രശ്നമാണ്, ഇതിൽ ഇടപെടേണ്ട എന്നൊക്കെ. അങ്ങനെ ഓരോന്ന് പറഞ്ഞു തർക്കമായി. തർക്കം മൂത്തപ്പോൾ ഒടുക്കം ഒന്നും രണ്ടും പറഞ്ഞ് പുള്ളിയായിട്ട് തെറ്റി. അവസാനം ഞാനിങ് ഇറങ്ങിപ്പോന്നു.” ജോജോ വായിൽ തോന്നിയ നുണ തട്ടിവിട്ടു.
“ആഹാ… അയാള് നിന്നെ കൈ വച്ചോ?”
“ഏയ്… അങ്ങനെ കയ്യാങ്കളി ഒന്നുമുണ്ടായില്ല.”
“എന്നാലും അങ്ങനല്ലല്ലോ… പണിയിൽ നിന്നും വെറുതെയങ് പറഞ്ഞു വിടുകാ എന്നൊക്കെ പറഞ്ഞാൽ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഹതൊന്ന് ചോദിക്കണമല്ലോ?”
“വേണ്ട വേണ്ട. കഴിഞ്ഞത് കഴിഞ്ഞു. ഇനി ചോദിക്കാനും പറയാനും ഒന്നും നിക്കണ്ട.”