അതിനുള്ളിൽ നിന്നും പേപ്പറുകൾ പുറത്തേക്ക് ചിതറിക്കിടപ്പുണ്ട്. ഇത്രയും കണ്ടപ്പോൾ തന്നെ ജോജോയുടെ കിളി പോയി. ആ പെണ്കുട്ടിയുമായി കൂട്ടിമുട്ടിയതാണെന്നവന് മനസ്സിലായി.
“എന്റെ കൊച്ചേ, ഒന്ന് നോക്കി നടന്നൂടെ? സമയമില്ലാത്ത സമയത്താ ഓരോ പുലിവാല്. വേഗം വാ ജോജോ, സമയം പോയി.”
അടയാനൊരുങ്ങിയ ലിഫ്റ്റിന്റെ ഡോർ പിടിച്ചു നിർത്തിക്കൊണ്ട് ജിന്റോ പറഞ്ഞു. എന്നാൽ ലിഫ്റ്റിന് പുറത്തിറങ്ങിയ ജോജോ വീണു കിടക്കുന്ന കുട്ടിയെ സൂക്ഷിച്ചു നോക്കി. അവൾ ഇടക്കിടെ ഞെട്ടിയിട്ടെന്ന പോലെ പിടയുന്നുണ്ട്. പാതി തുറന്ന അവളുടെ കണ്ണിലെ കൃഷ്ണമണികൾ മറഞ്ഞിരിക്കുന്നു. ജോജോ പരിഭ്രാന്തിപ്പെട്ടു.
“ജിന്റോ… എടാ, ഈ കൊച്ചിന് എന്തോ പറ്റിയെടാ. ദേ നോക്കിക്കേ…”
ഒരു കൈ കൊണ്ട് മൂക്ക് തടവിക്കൊണ്ടു ജോജോ ചൂണ്ടിക്കാട്ടി. ജിന്റോ പെട്ടെന്നോടിച്ചെന്ന് ആ പെണ്കുട്ടിക്കരികിൽ ഒറ്റക്കാലിൽ മുട്ടുകുത്തിയിരുന്നു.അവനവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി.
“മീനാക്ഷീ… മീനാക്ഷീ…”
ജിന്റോ അവളുടെ കവിളിൽ തട്ടി വിളിച്ചു. അൽപനേരം തട്ടിയിട്ടും അവളെഴുന്നേൽക്കുന്നില്ല എന്ന് കണ്ട് ജിന്റോ ചാടിയെഴുന്നേറ്റു.
“ജോജോ… അവൾടെ കവിളിൽ തട്ടി എണീപ്പിക്കാൻ പറ്റുമോയെന്ന് നോക്ക് നീ. ഞാൻ പോയി ആരെയെങ്കിലും വിളിച്ചു കൊണ്ട് വരാം.”
ജിന്റോ തിരിഞ്ഞ് ഹാളിലൂടെ ഓടി. ജോജോയ്ക്ക് എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. അവൻ ജിന്റോ പറഞ്ഞത് പോലെ അവളുടെ കവിളിൽ തട്ടിക്കൊണ്ടിരുന്നു. അവനുമായി കൂട്ടിമുട്ടിയതിനാലവണം, അവളുടെ നെറ്റിയുടെ ഇടതു ഭാഗം മുഴച്ചിരുന്നു. ‘പക്ഷേ… എന്തൊരൈശ്വര്യമാണ് ഇവളുടെ മുഖത്ത്. ജിന്റോ പറഞ്ഞ സുന്ദരികളിൽ ഒരുവളാണോ ഇവൾ?’അവന്റെ ചിന്തകളുടെ ദൈർഘ്യം കുറച്ചു കൊണ്ട് അവളൊന്നു കൂടി പിടഞ്ഞു. ‘വന്നു കാല് കുത്തിയ അന്ന് തന്നെ കൊലക്കുറ്റത്തിന് സമാധാനം പറയേണ്ടി വരുമോ കർത്താവേ? ജിന്റോ… വേഗം വാടാ…’ ജോജോ ഉള്ളാലെ കരഞ്ഞു. അധികം വൈകാതെ ജിന്റോയുടെ നേതൃത്ത്വത്തിൽ രണ്ടു മൂന്ന് പെണ്ണുങ്ങളും ഒരു വയസ്സായ മനുഷ്യനും ഹാളിന്റെ അറ്റത്തു നിന്നും ഓടി വന്നു. ജിന്റോയുടെ കൂടെ വന്നവർ വന്ന പാടെ അവളെയും പൊക്കിയെടുത്ത് അടുത്തുള്ള മുറിയിലേക്ക് കൊണ്ടു പോയി. ജോജോ അവർക്കേറ്റവും പിന്നിലായി നടന്നു. അതിലും പിന്നിൽ നടന്ന ജിന്റോ അവന്റെ കോളറിൽ പിടിച്ചു പുറകോട്ട് വലിച്ചു.