“ഹെന്റെ പൊന്ന് ജിന്റോയെ, ഈ സാമാനം കണ്ടു പിടിച്ച പുണ്ണ്യാളച്ചനെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ?”
“അത് വിട്ടേര്. നീ വന്നേ… ആ പേപ്പറും ഫയലും മറക്കാണ്ടെടുത്തോ.”
“അതൊക്കെ ഇതിലൊണ്ട്.” ജോജോ തന്റെ ബാഗ് ഉയർത്തിക്കാട്ടി തോളത്തേക്കിട്ട് പോകാനൊരുങ്ങി.
“അപ്പനോട് പറഞ്ഞേച്ചും പോടാ ജോജോയെ… ഒരു നല്ല കാര്യത്തിനിറങ്ങുവല്ലേ?”
അമ്മിച്ചി പറഞ്ഞത് കേട്ട് ജോജോ പെട്ടെന്ന് നിന്നു. അവൻ മറുത്തൊന്നും പറയാതെ തിരികെ ചെന്ന് മുൻവാതിലിന് മുകളിൽ വലതു വശത്തെ ചുവരിൽ തൂക്കിയിരുന്ന അപ്പന്റെ മാലയിട്ട ഫോട്ടോയുടെ മുന്നിൽ ചെന്ന് നിന്നു. ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ചിരി തൂകി നിൽക്കുന്ന അപ്പന്റെ മുഖം നോക്കി മൗനാനുവാദം വാങ്ങി അമ്മിച്ചിയെ നോക്കി ചിരിച്ചു കൊണ്ടവൻ പടിയിറങ്ങി.
സിറ്റിയിലെ ട്രാഫിക്കിലൂടെ വണ്ടിയോടിച്ചു പോകുമ്പോൾ ജോജോയ്ക്ക് എന്തോ വല്ല്യ അസ്വസ്ഥ തന്നെ ബാധിച്ചത് പോലെ തോന്നി. ഗതാഗത കുരുക്കിനിടയിലൂടെ വേഗത്തിൽ നീങ്ങാൻ ശ്രമിച്ചു കൊണ്ടവൻ ഇടക്കിടെ മുന്നിൽ നീങ്ങുന്ന ജിന്റോയെ എത്തി നോക്കിക്കൊണ്ടിരിന്നു. ഒടുവിൽ വളവും തിരിവും താണ്ടി അവരുടെ യാത്ര ഒരു കെട്ടിടത്തിന് മുന്നിൽ ചെന്നു നിന്നു. സെക്യൂരിറ്റിക്ക് പേരും നമ്പറും എഴുതിക്കൊടുത്ത് ജോജോ ജിന്റോയുടെ കൂടെ സമുച്ചയത്തിനുള്ളിലേക്ക് കടന്നു.
“ഇതെന്നാടാ വല്ല്യ ഓഫീസാണെന്നൊക്കെ പറഞ്ഞിട്ട്, കെട്ടിടം തേച്ചിട്ട് കൂടിയില്ലല്ലോ?” ചുറ്റും നോക്കി കണ്ണു മിഴിച്ചു കൊണ്ട് ജോജോ ചോദിച്ചു.
“ഇത് തേക്കാത്തതൊന്നുമല്ല. സ്റ്റൈലാ. ഇതിന്റെ ഡിസൈൻ ഇങ്ങനെയാ.”
“ഉവ്വ. നല്ല സ്റ്റൈല്.”
“മൈര്, ഒടുക്കത്തെ ബ്ലോക്ക്. ക്ലച് പിടിച്ചെന്റെ കൈ കഴച്ചു. നിനക്ക് വണ്ടിയോടിച്ചിട്ട് മടുപ്പൊന്നും തോന്നിയില്ലേ?”
“വണ്ടിയോടിക്കുന്നതൊക്കെ ഒരു പണിയാണോ ജിന്റോയെ? ഇതാ നീയും ഞാനും തമ്മിലുള്ള വ്യത്യാസം. ഈ ഏ. സി ടെ ചുവട്ടിൽ ഇരുന്നു കുത്തിയുള്ള പണിയല്ലേ? പൊരിവെയിലത്ത് കമ്പിയടിച്ചു പണിയെടുക്കുന്നവന്റെ ബുദ്ധിമുട്ട് നിനക്കറിയുമോ? ദാ എന്റെ കൈയൊക്കെ കണ്ടില്ലേ?” ജോജോ തന്റെ കയ്യിലെ തഴമ്പു തടവിക്കാട്ടി.
“ഹാ… ഇനി എ .സി ടെ ചോട്ടിലിരുന്ന് കമ്പിയടിക്കാം.” ജിന്റോ അവന്റെ തഴമ്പിൽ അമർത്തി നോക്കിക്കൊണ്ട് പറഞ്ഞു.
“അതെന്താടാ നീയങ്ങനെ പറഞ്ഞേ?”