“ധൃതി പിടിക്കണ്ട മാഷേ… പതുക്കെ മതി. ചുമ്മാ ഇരുന്നപ്പോൾ എന്റെ ഓരോ പൊട്ടത്തരങ്ങൾ ഞാനിതിൽ കുറിച്ചു വച്ചിട്ടുണ്ടെന്നേ ഉള്ളു. എന്തായാലും ഇയാള് കഷ്ടപ്പെട്ട് എടുത്തു കൊണ്ട് വന്നതല്ലേ? വീട്ടിൽ ചെന്നിട്ട് നമുക്ക് രണ്ടു പേർക്കും ഒറ്റക്കിരുന്നു വായിച്ചു ചിരിക്കാമെന്നേ… പക്ഷെ ഇത് ഇത്ര നാളും എന്നിൽ നിന്നും മറച്ചു വച്ചത് കഷ്ടമായിപ്പോയി.”
കോകില പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അതൊന്നും ജിതിന്റെ കാതുകളിൽ എത്തിയില്ല. ഒരു സ്വപ്നലോകത്തെന്നോണം അവനാ ഡയറിയിലൂടെ സഞ്ചരിച്ചു. അവൾ എഴുതിയിരിക്കുന്നതെല്ലാം, എല്ലാം താൻ മുൻപ് വായിച്ചിട്ടുള്ളത് തന്നെ. പേജുകൾ ചെന്നു തീർന്നത് ഒരു ഫോട്ടോയിലാണ്. അവന്റെ കയ്യിലുണ്ടായിരുന്ന ഫോട്ടോ പോലെ മറ്റൊന്ന്. നാശവും പഴക്കവും അവന്റെ പക്കലുണ്ടായിരുന്നതിനെക്കാൾ കുറവ് തോന്നിച്ചു. വിറയാർന്ന വിരലുകളാൽ അവനാ ഫോട്ടോയെടുത്ത് തിരിച്ചു നോക്കി. അതിൽ എഴുതിയിരിക്കുന്നത് കണ്ട് അത്ഭുതം കൂറി, അവന്റെ കണ്ണുകൾ മിഴിഞ്ഞു.
‘പ്രാണനിൽ കൊത്തിവെച്ച, കാലത്തിന് വിട്ടു കൊടുക്കാത്ത ഒരു വസന്ത കാലത്തിന്റെ ഓർമ്മയ്ക്ക്.’
അവനാ ഡയറി കൊട്ടിയടച്ച്, കലങ്ങിയ കണ്ണുകളോടെ മുകളിലേക്ക് നോക്കി, ഒരു നീണ്ട ശ്വാസം അകത്തേക്കെടുത്തു.
“ഞാൻ പണ്ട് ഈ സ്കൂളിൽ നിന്നും പോകുന്ന അന്ന്, നിനക്ക് തരാൻ വേണ്ടി വച്ചിരുന്നതാ ഈ ഡയറിയും ഫോട്ടോയും. പക്ഷെ, പറ്റിയില്ല. ഒരിക്കൽ കൂടെ, സ്‌കൂൾ ആനുവൽ ഡെയ്ക്ക് ഞാൻ വന്നിരുന്നു. പക്ഷെ നിന്നെ കാണാൻ കഴിഞ്ഞില്ല. ഈ ഫോട്ടോയുടെ പുറകിൽ എന്റെ ചുംബനപ്പൂക്കൾക്കൊപ്പം….”
“തന്റെ പഴയ നമ്പറും എഴുതിയിട്ടുണ്ടല്ലേ?” ജിതിൻ അവളെ മുഴുവിപ്പിക്കാൻ വിടാതെ ഇടക്ക് കയറി.
“ആ… അതേ. എങ്ങനെ മനസ്സിലായി? അത് കാണാൻ പറ്റില്ലല്ലോ?”
“കാണണമെങ്കിൽ കടലാസിന് ചൂട് പിടിക്കണം അല്ലെ?” ജിതിൻ ചോദിച്ചത് കേട്ട് കോകില അമ്പരന്നു.