ശ്രീഹരി ജീനയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ക്ലാരയോട് പറഞ്ഞു. ഈ പ്രായത്തിന് ഇടയ്ക്ക് ജീന അനുഭവിച്ചതെല്ലാം കേട്ടപ്പോൾ ക്ലാരയ്ക്കു ശരിക്കും അവളോട് അനുകമ്പയും സ്നേഹവും തോന്നി.
അവൾ കൈ കാട്ടി ജീനയെ തന്റെ അരികിലേക്ക് വിളിച്ചു. ജീന സാവധാനം നടന്ന് ക്ലാരയുടെ മുന്നിൽ വന്ന് തലതാഴ്ത്തി നിന്നു.
ക്ലാര ശ്രീഹരിയോട് പറഞ്ഞു.
“നീ പൊയ്ക്കോ.. എനിക്ക് ജീനയോട് കുറച്ച് സംസാരിക്കാനുണ്ട്.”
ശ്രീഹരി ജീനയെ ഒന്ന് നോക്കിയാ ശേഷം അവിടെനിന്നും നടന്നകന്നു.
തന്റെ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന ജീനയുടെ മുഖം പിടിച്ചു ഉയർത്തി ഒരു പുഞ്ചിരിയോടെ ക്ലാര ചോദിച്ചു.
“എന്താ ഇങ്ങനെ പേടിച്ചു നിൽക്കുന്നെ?”
അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.
“ഞാൻ ഇനി ഇച്ചായന്റെ കൂടെ ബൈക്കിൽ കയറില്ല… ഇച്ചായനോട് ചേച്ചി മിണ്ടാതിരിക്കല്ലും.”
“നീ അവന്റെ കൂടെ ബൈക്കിൽ കയറുന്നത് എനിക്കിഷ്ടമല്ലെന്ന് ആരാ പറഞ്ഞെ?”
“എനിക്കറിയാം ഇഷ്ട്ടപെട്ടില്ലെന്ന്.”
അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് ക്ലാര കുറച്ചുനേരം നോക്കി നിന്നു.
‘ജീനയോടെ എനിക്ക് ഒരു കൊച്ചു കുട്ടിയോടുള്ള സ്നേഹവും കെയറിങ്ങും ആണ് ഉള്ളതെന്ന് കുറച്ചു മുൻപ് ശ്രീഹരി പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ മുഴങ്ങി.’
അവളുടെ നിഷ്കളങ്കമായ മുഖം നോക്കിനിന്നപ്പോൾ സത്യത്തിൽ ക്ലാരയ്ക്കും അവളോട് അത്തരത്തിൽ ഉള്ള സ്നേഹം ഉടലെടുക്കുകയായിരുന്നു. ജീനയെ കുറിച്ചറിഞ്ഞ ഭൂതകാല കഥകളും അതിന് ഒരുതരത്തിൽ കാരണമായിരുന്നു.
“നിങ്ങൾ രണ്ടുപേരും ഒരുവീട്ടിലാണല്ലേ താമസം”
“ഞങ്ങൾ.. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല… ഞാൻ ഇച്ചായനോട് പറഞ്ഞോള്ളാം എന്നെ ഹോസ്റ്റലിൽ ആക്കാൻ.”
ജീനയുടെ തലയിൽ തലോടിക്കൊണ്ട് ക്ലാര പറഞ്ഞു.
“ശ്രീഹരി പറഞ്ഞപോലെ നീ ഒരു പഞ്ചപാവം കൊച്ചായി പോയല്ലോ.”
ജീന അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“എന്റെ കൊച്ചെ.. എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല.. നീ അവന്റെകൂടെ ബൈക്കിൽ കയറുന്നതിനോ അവന്റെ കൂടെ ഒരേ വീട്ടിൽ താമസിക്കുന്നതിനോ എനിക്കൊരു കുഴപ്പവും ഇല്ല.”
ജീന അദ്ഭുതത്തോടെ ക്ലാരയുടെ മുഖത്തേക്ക് നോക്കി.
“ശ്രീഹരിക്ക് നിന്നോട് എത്തരത്തിൽ ഉള്ള ഇഷ്ട്ടമാണ് ഉള്ളതെന്ന് എനിക്കിപ്പോൾ അറിയാം.”
“ചേച്ചിക്ക് ഇച്ചായനെ ഇഷ്ട്ടമാണല്ലേ?”
“എന്നാരു പറഞ്ഞു.”
“ആരും പറഞ്ഞതല്ല.. എനിക്ക് തോന്നിയതാ.”
കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം ക്ലാര പറഞ്ഞു.
“അതിനുള്ള ഉത്തരം എപ്പോഴും എനിക്കറിയില്ല മോളെ… സ്കൂളിൽ പഠിക്കുമ്പോൾ അവൻ എന്നെ കാണാനായി ക്ലാസ്സ് റൂമിനു പുറത്തു നിന്നു കറങ്ങുന്നതുമെല്ലാം ഞാൻ മനസുകൊണ്ട് ആസ്വദിച്ചിരുന്നു. പക്ഷെ രണ്ടു മതം ആണെന്നുള്ള ചിന്ത മനസിനെ കടിഞ്ഞാണിട്ട് നിർത്തി. പിന്നെ…”
“പിന്നെ?”