“ജോർജ്ജേട്ടനെന്താ ഉദ്ദേശിക്കുന്നെ?” അമ്മയുടെ ചോദ്യം അടിയിൽ നിന്ന് ഞാൻ കേട്ടു.
“നീ വാ.” പപ്പയുടെ മറുപടിയും കേട്ടു.
നോക്കുമ്പോൾ പപ്പ അമ്മയെ ആയാസപ്പെട്ട് ഉയർത്തുകയാണ്. ഞാൻ കൈ നീട്ടിക്കൊടുത്തു. അമ്മയെ വലിച്ച് എന്റെ അരികിൽ നിർത്തി.
“നിങ്ങൾ ടാങ്കിനുള്ളിൽ കയറിയിരിക്ക്. രണ്ടുപേർക്കൊക്കെ അതിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ടാങ്കിന്റെ അടപ്പ് അടച്ചാൽ മഴ നനയില്ല. ഞാൻ ഈ കട്ടയടൂക്കി പൊക്കത്തിലാക്കിയിട്ട് അതിലിരിക്കും. ഒരാൾക്ക് കഷ്ടിച്ച് പൊക്കത്തിലിരിക്കാനുള്ള കട്ടയുണ്ട് ഇത്. ടാങ്കിനടിയിലായതുകൊണ്ട് നനയുകയുമില്ല.”
അമ്മയ്ക്ക് പപ്പയുടെ പ്ലാനിൽ എതിർപ്പും ആശങ്കയുമുണ്ടായിരുന്നു. പക്ഷേ മറ്റ് വഴികളൊന്നും ഇല്ലായെന്ന് ബോധ്യമായതിനാൽ അമ്മ മൌനം പാലിച്ചു. ഞാൻ ആദ്യം ടാങ്കിലേക്ക് വലിഞ്ഞു കയറി. അമ്മയ്ക്ക് കയറാൻ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാൻ വിചാരിച്ചതിലും ഭാരം അമ്മയ്ക്കുണ്ടെന്ന് ഞാനറിഞ്ഞു.
**********************
മഴ പെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെ വാട്ടർ ടാങ്കിന്റെ നാലുകാലുകൾക്ക് ചുറ്റോട് ചുറ്റും വെള്ളം മാത്രം.
“നിങ്ങൾ ഓക്കെ അല്ലേ?” അടിയിൽ നിന്ന് പപ്പയുടെ ശബ്ദം മഴയ്ക്ക് മുകളിൽ കേട്ടു.
“ആ…” ഞാൻ ഉറക്കെ മൂളി.
“മലവെള്ളത്തിന്റെ വരവ് നിലച്ചെന്ന് തോന്നുന്നു. അരപ്പൊക്കം വരെ എത്തീട്ട് പിന്നെ കൂടീട്ടില്ല.” പപ്പ പറഞ്ഞു.
“നിങ്ങളെന്തിനാ വെള്ളത്തിലിറങ്ങണെ? ആ കട്ടയ്ക്ക് മേലെ ഇരുന്നാൽ പോരേ?” അമ്മ അല്പം ദേഷ്യത്തിൽ വിളിച്ചു ചോദിച്ചു.
“കട്ടേൽ തന്നെയാ. ഇവിടിരുന്നാലും വാട്ടർ ലെവൽ താഴെ അറിയാൻ പറ്റും.” പപ്പ പ്രതിവചിച്ചു.
“ഞാൻ സേഫാടീ.” മറുപടിയില്ലെന്ന് കണ്ട് പപ്പ ഒരു ഉറപ്പിനെന്ന പോലെ ഒരു നിമിഷം കഴിഞ്ഞ് വിളിച്ചു പറഞ്ഞു.