ഇടവേളയിലെ മധുരം 1[ഋഷി]

Posted by

ഞാനൊരു വെൽഡിങ്ങ് എക്സ്പർട്ടാണ്. പത്തുകൊല്ലം മരിച്ചു പണിതതിന്റെ ഫലം. പിന്നെ എല്ലാത്തരം വെൽഡിങ്ങ് സർട്ടിഫിക്കേഷനുകളും, നാഷനൽ, ഇന്റർനാഷണൽ. എന്നെ പോളിടെക്നിക്കുകൾ ക്ലാസ്സുകൾക്കും, ഡെമോൺസ്റ്റ്രേഷനും സ്ഥിരം വിളിക്കാറുണ്ട്. എന്റെ ചേട്ടനും അനിയനും ചെറിയ കണ്ണുകടിയാണ്. എന്നാൽ അതിന്റെ ഒരാവശ്യവുമില്ല.

എന്റെ പേര് ഭരതൻ. മുഴുവൻ പേര് ഭരതൻ വാസുദേവൻ. പേരു സൂചിപ്പിക്കുന്നത് പോലെ രണ്ടാമത്തെ ആൺകുട്ടിയാണ്. ചേട്ടൻ, മൂത്തവൻ രാമചന്ദ്രൻ. പിന്നൊരു ചേച്ചി. പിന്നെ ഈയുള്ളവൻ. പിന്നെ ലക്ഷ്മണൻ. പിന്നെ അനിയത്തി. എല്ലാവരും (ഞാനൊഴികെ) നന്നായി പഠിക്കുന്നവർ. ഞാൻ പണ്ടേ നമ്മടെ ലാലേട്ടന്റെ ആടുതോമ ലൈനായിരുന്നു. എന്നു വെച്ച് റൗഡിത്തരമോ, അല്ലെങ്കിൽ കണ്ടുപിടിത്തങ്ങളോ ഒന്നുമില്ല. കണക്കിഷ്ടമാണുതാനും. എന്നാലും ക്ലാസ്സിലിരുന്ന് ചരിത്രം, ഭൂമിശാസ്ത്രം ഇങ്ങനെ ഒട്ടെല്ലാ വിഷയങ്ങളും പഠിക്കുന്ന കാര്യം പ്രാണസങ്കടമായിരുന്നു. കൈകൊണ്ട് എന്തെങ്കിലും ചെയ്യുന്നതായിരുന്നു ഇഷ്ടം.

മൂത്തവന്റെ പഴയ ഉടുപ്പ്, പുസ്തകങ്ങൾ, ഇതെല്ലാം എനിക്ക് കിട്ടുന്ന അനുഗ്രഹങ്ങൾ. അനിയൻ കുഞ്ഞല്ലേ. അപ്പോ ചേട്ടന്റെ പഠിത്തം, അംഗീകാരങ്ങൾ, ഇതിൽ അഭിമാനം, ആ പാത പിന്തുടർന്ന ചേച്ചി, അനിയൻ, അനിയത്തി, ഇവരോട് വാത്സല്ല്യം. എപ്പോഴും കറങ്ങിനടക്കുന്ന എന്നെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നറിയാതെ അച്ഛനുമമ്മയും കുഴങ്ങി. പിന്നെ അടിച്ച വഴിക്കു പോയില്ലെങ്കിൽ പോയ വഴിക്ക്, അടിയെന്നു വെച്ചാൽ, അടിയോടടിയായിരുന്നു! എന്താണ് സംഭവിച്ചത്? ഞാനിറങ്ങി വല്ല്യച്ഛന്റെയടുത്തേക്കു പോയി. പുള്ളി വല്ല്യമ്മ മരിച്ചതിൽപ്പിന്നെ ഒറ്റയാനായിരുന്നു. വല്യമ്മയും അമ്മയും ചേച്ചിയും അനിയത്തിയുമായിരുന്നു. മക്കളുമില്ല. തറവാട് അച്ഛന് കിട്ടിയപ്പോൾ ആശാൻ കിട്ടിയ വസ്തു വിറ്റ് ഇത്തിരി ദൂരെ സ്ഥലം വാങ്ങി. പക്ഷേ അതാരുമറിഞ്ഞില്ല. ഒരു വാടകവീട്ടിലാണ് താമസം. വല്ല്യമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. പുള്ളിക്കിത്തിരി ആ വകയിൽ പെൻഷനും കിട്ടും. വല്ല്യച്ഛൻ ധൂർത്തനും ഒരു പ്രയോജനവുമില്ലാത്തവനും ആണെന്നായിരുന്നു എന്റെ മാതാപിതാക്കളുടെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *