“വെടിയാടാ മൈരന്മാരെ”, ശിവൻകുട്ടി ഞങ്ങടെ ബ്ലാങ്ക് മോന്തായങ്ങൾ കണ്ടു പറഞ്ഞൊപ്പിച്ചു.
അവിടുന്ന് ഞങ്ങൾ ഓടിയ ഓട്ടം കണ്ടാൽ ആരായാലും ചിരിച്ചു പോവും.
മണാലിയിലോട്ട് പോയത് ബസ്സിലാണ്. ഏകദേശം അഞ്ഞൂറോളം കിലോമീറ്ററുണ്ട്.
എല്ലാവർഷവുമുള്ള പതിവ് ബസ്സല്ല ഇപ്പ്രാവശ്യം ടൂർ കമ്പനി ഒരുക്കിയത്. ഇപ്പ്രാവശ്യം ഒരു എ സി ബസ്സാണ്.
അതിൽ ഞെളിഞ്ഞിരുന്നപ്പോൾ എട്ടിന്റെ പണി വരുന്നുണ്ടെന്ന് ഞങ്ങളാരും കരുതിയില്ല.
പണ്ട്രണ്ടു-പതിമൂന്നു മണിക്കൂർ മാത്രമെടുക്കേണ്ട യാത്ര എ സിയുടെ തകരാറും മോശം റോഡും കൊണ്ട് ഏകദേശം ഒരു ദിവസമെടുത്തു പൂർത്തീകരിക്കാൻ.
ഡൽഹിയിൽനിന്ന് രാത്രി പുറപ്പെട്ട ഞങ്ങൾ ബസ്സിൽ കിടന്നുറങ്ങി. പുലർച്ചെ ഏതോ ഒരു പെട്രോൾ ബങ്കിൽ എത്തിയ വണ്ടി കുറച്ചു നേരം അവിടെ കിടന്നു. പ്രഭാത കർമങ്ങൾക്കായി അവിടുത്തെ സൗകര്യങ്ങൾ ഉപയോഗിച്ചോളാൻ അനുവാദം കിട്ടി. എനിക്കും ശശിയണ്ണനും ശിവൻകുട്ടിക്കും എന്തോ, അവിടം അത്ര പിടിച്ചില്ല.
ഞങ്ങളങ്ങനെ വിഷണ്ണരായി നിൽകുമ്പോൾ ബസ്സ് ഡ്രൈവർ പത്തു കിലോമീറ്റർ മാറി അവർ സ്ഥിരം നിർത്താറുള്ള സ്പോട്ട് ഉണ്ടെന്നും അവിടെ എത്തുമ്പോൾ എല്ലാം ശെരിയാകാമെന്നും അറിയിച്ചു.
ശിവൻകുട്ടി ആയിരുന്നു ഡ്രൈവറുടെ കമ്പനി. ഹിന്ദിയിൽ പരിജ്ഞാനം തന്നെ കാരണം.
വണ്ടി ഓടി തുടങ്ങിയപ്പോഴേ എല്ലാരും വീണ്ടും ഉറക്കമായി. ഞങ്ങൾ ബസ്സിന്റെ മുൻപറ്റത്തു സ്ഥലം പിടിച്ചിരുന്നു. പർവത പ്രദേശത്തുകൂടി പോകുന്ന റോഡ് ആയോണ്ട് പത്തുകിലോമീറ്ററുകൾ താണ്ടാൻ കുറച്ചു സമയം വേണ്ടി വന്നു.
ഓഫ് സീസൺ ആയതുകൊണ്ട് അവിടെ വല്യ തിരകുകളൊന്നുമില്ല. ഒന്ന് രണ്ടു കാലി ബസ്സുകൾ. ഒരു ചെറിയ മൈതാനത്തിന്റെ പല വശങ്ങളിലായി ചെറിയ ചെറിയ പോർട്ടബിൾ ടോയ്‍ലെറ്റുകൾ. അനുവാദം വാങ്ങിയ ശേഷം ഞങ്ങൾ ഓരോന്നിലോട്ട് നടന്നു.