നാലുമണിപ്പൂക്കൾ
Naalumanippokkal bY ഷജ്നാദേവി
“നീയീ കണ്ടോർക്കൊക്കെ വേണ്ടി ലൗ ലെറ്റ്റെഴ്താതെ അനക്ക് വേണ്ടി എഴ്തെടാ ചെക്കാ..പലോരും കാത്തിരിക്ക്ണ്ട്” സംഗീതചേച്ചിയുടെ വാക്കുകൾ കേട്ട് അംജദ് ചൂളിപ്പോയി. അവന്റെ ചമ്മൽ കണ്ട് ചെമ്പനീർപ്പെൺകൊടികൾ കൊലുസ്സ് കിലുങ്ങുംപോൽ കിലുകിലെച്ചിരിച്ച് പ്ലസ്റ്റു ക്ലാസ്സിലേയ്ക്ക് ഒഴുകിപ്പോയി ഒഴുകിപ്പോയി.
സ്കൂളിലെ പ്രസിദ്ധനായ കത്തെഴുത്തുകാരന്റെ മൊഞ്ചോർത്ത് വിരലിടാത്ത പെൺകുട്ടികൾ ഉണ്ടാവില്ല!
മുടിയൊതുക്കി വശത്തേയ്ക്ക് ചീകിയിട്ട് പൊടിഞ്ഞുതുടങ്ങുന്ന മീശയും താടിയും വടിച്ചിടത്തെ ഇളം നീല നിറം ഏത് പെണ്ണിനെയും മോഹിപ്പിക്കുന്നതായിരുന്നു. വെളുത്ത കൈയിലെ കറുത്ത വാച്ച് പത്താം ക്ലാസ്സുകാരനെ കൂടുതൽ സുന്ദരനാക്കി. ചുവന്ന് മലർന്ന ചുണ്ടിലൊന്ന് മുത്താൻ ആൺകുട്ടികൾ തന്നെ കൊതിച്ചാൽ അവരെ കുറ്റം പറയാനൊക്കില്ല. അത്രയ്ക്ക് സൗന്ദര്യമുണ്ടായിരുന്നിട്ടും ഒരു പെണ്ണിന്റെ മുഖത്ത് നോക്കാനുള്ള ധൈര്യമില്ലാതിരുന്ന അംജദിന്റെ കണ്ണിലെപ്പോഴും ചിരിയുടെ പൊൻതിളക്കമാണ്. കൗമാരത്തിലും അത്യാകർഷണം തോന്നും ചെക്കന്റെ നോട്ടം കണ്ടാൽ. എല്ലാവർക്കും വലിയ കാര്യമാണ് അവനോട്. നിഷ്കളങ്കത കൊണ്ട് സ്കൂൾ കീഴടക്കിയ അംജദ്അലിക്ക് കൂട്ടായി കുറച്ച് ആൺകുട്ടികൾ മാത്രം. ഒരു പെണ്ണിന്റെയും മുഖത്ത് തന്നെ നോക്കാൻ ഭയമായിരുന്ന അവനെ അധ്യാപകർക്ക് പ്രത്യേക ഇഷ്ടമാണ്. സ്കൂൾ കലോത്സവത്തിന് അവന്റെ കൂടെയിരുന്ന് ഉച്ചയൂണ് കഴിക്കാൻ ജോസഫ് മാഷും സംവൃത ടീച്ചറും ഉന്തിത്തള്ളി ടീച്ചർ കുട്ടികളുടെ മുന്നിൽ വീണുപോയത് അതിന് ഉദാഹരണമാണ്. അതിന് ശേഷം ടീച്ചറെ കുട്ടികൾ ഒളിഞ്ഞും തെളിഞ്ഞും കളിയാക്കാറുള്ളത് ടീച്ചർക്ക് അംജദ്അലിയോടെന്തോ ഇത് ഉണ്ടെന്നും പറഞ്ഞാണ്. ഒരിക്കൽ രണ്ടു കുട്ടികളിത് പറയുന്നത് നേരിട്ട് കേട്ട സംവൃത അടിച്ചവരുടെ പുറം പൊളിച്ചത് വേറെ ചരിത്രം. സംവൃത പക്ഷേ, അസ്വസ്ഥയായിരുന്നു. അതുകൊണ്ട് തന്നെ ചെറിയ കാരണങ്ങൾക്ക് പോലും അവർ അലിയെ ശിക്ഷിക്കുമായിരുന്നു.