പ്രാഫസർ പറയുന്നതൊന്നും ഷഹാനക്ക് മനസിലായില്ല. അവളുടെ മനസ് മുഴുവനും രാവിലത്തെ രംഗമായിരുന്നു.
മിഥുൻ ക്ലാസ്സിൽ കയറിയ ഉടൻ തന്നെ മറ്റ് കുട്ടികൾക്ക് മുഖം കൊടുക്കാതെ തോൾ ബാഗുമെടുത്ത് ക്ലാസ്സിൽ നിന്നിറങ്ങി.
“എന്താടാ” അവൻ ബാഗ് എടുക്കുന്നത് കണ്ട് അവന്റെ അടുത്തേക്കെത്തിയ ജയൻ ചോദിച്ചു.
“നീ വാ എനിക്കിപ്പോൾ ക്ലാസ്സിലിരിക്കാനൊരു മൂഡില്ല.”ജയന്റെ കൈപിടിച്ചുകൊണ്ട് മിഥുൻ പറഞ്ഞു.
“എന്താ പ്രശ്നം. ” ആകാംഷയോടെ ജയൻ ചോദിച്ചു.
“പുറത്ത് നിന്ന് പറയാം.” അവൻ മറുപടി കൊടുത്തു. ജയനും തന്റെ പുസ്തകമെടുത്ത് പുറത്തിറങ്ങി. അത് കണ്ട അവരുടെ കൂട്ടുകാരനായ സേവ്യറും അവരുടെ കൂടെയിറങ്ങി.
ക്യാമ്പസിനടുത്തുള്ള മൈതാനത്തിലാണ് അവരുടെ നടത്തം അവസാനിച്ചത്. ഗ്രൗണ്ടിനു സമീപമുള്ള തണൽ മരത്തിന്റെ തറയിലേക്കിരുന്ന് ചെരിപ്പഴിച്ചുവച്ച് കാൽ മുകളിലേക്ക് വെച്ച് കൊണ്ട് കൂട്ടുകാരോടായി മിഥുൻ പറഞ്ഞു. “എനിക്കൊരാൾക്കിട്ടൊരു പണികൊടുക്കണം അതിന് നിങ്ങളെന്റെ കൂടെ നിൽക്കണം. നിൽക്കില്ലേ “….. അവൻ പ്രതീക്ഷയോടെ കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി.
രാവിലത്തെ സംഭവം അറിയാതിരുന്ന ജയനും സ്യേവരും പരസ്പരം കണ്ണിൽ നോക്കി.
ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഷഹാനയുടെ കയ്യിൽ നിന്നും അടികിട്ടിയ സംഭവം മിഥുൻ ഇരുവരെയും അറിയിച്ചു. ഒരു നിമിഷം ഇരുവരും അന്താളിച്ചു നിന്നു. “അവൾക്കിത്ര ധൈര്യമോ. ഞങ്ങളുണ്ടെടാ നിന്റെ കൂടെ അവൾക്കിട്ടൊരു പണി കൊടുക്കാൻ. “ജയൻ മിഥുനിന് പിന്തുണ പ്രഖ്യാപിച്ചു.
“അത് പ്ലാൻ ചെയ്യാനാണ് നമ്മളിവിടെ കൂടിയത്. ”
“നിന്റെ പ്രശ്നം ഞങ്ങളുടെയും പ്രശ്നമാണ്” ദേഷ്യത്തോടെ തന്നെ സേവ്യർ പറഞ്ഞു.
“പക്ഷേ എങ്ങനെ.” സംശയത്തോടെ മിഥുൻ ഇരുവരെയും നോക്കി.
“ഇങ്ങടുത്തേക്ക് വാ…. സ്വകാര്യമാണ്” ജയൻ പറഞ്ഞു. നിമിഷനേരം കൊണ്ട് തന്നെ അവർ രണ്ടാളും ജയനെ ചാരിയിരുന്നു. പതിഞ്ഞ ശബ്ദത്തിൽ ജയൻ തന്റെ പ്ലാൻ വിശദീകരിച്ചു.
മുഴുവൻ ശ്രദ്ധയോടെ കേട്ട ശേഷം മിഥുൻ പറഞ്ഞു. “ജയാ.. ഈ പ്ലാൻ നടക്കും ഇതു തന്നെയാണ് നടക്കേണ്ടത് നാളെതന്നെ ഈ കാര്യങ്ങൾ നടക്കണം.”
” പക്ഷേ അതിന് കുറെ കാര്യങ്ങൾ നമുക്ക് മനസിലാക്കേണ്ടതുണ്ടല്ലോ”. സംശയത്തോടെ സേവ്യർ ഇരുവരെയും നോക്കി പറഞ്ഞു.
“എന്ത് കാര്യമാ മനസിലാക്കേണ്ടത്. ഒന്നുമില്ല.ഒരു സാഹചര്യം ഒത്തുവന്നാൽ മാത്രം മതി. നാളെ അവൾ വൈകിയേവരാൻ പാടുള്ളു. ഇത്രയല്ലേവേണ്ടത് അത് ഞാനേറ്റു.” മിഥുൻ പറഞ്ഞു. അവന്റെ കണ്ണുകളിൽ ക്രൂരത തിളങ്ങി.
“അവൾ വൈകിവരുന്ന കാര്യം നീയേറ്റെങ്കിൽ ബാക്കികാര്യം ഞങ്ങളും ഏറ്റു. ” സേവ്യർ പറഞ്ഞു.
“പക്ഷേ ഒരു പ്രേശ്നമുണ്ട് കോളേജിലേക്ക് എങ്ങനെയാണ് വരുന്നെതെന്ന് അറിയണം. അത് നിങ്ങളിന്നുതന്നെ തിരക്കി വന്ന് എന്നെ അറിയിക്കണം. അതിനനുസരിച്ച് വേണം നാളെ രാവിലെത്തെ പരിപാടി ആസൂത്രണം ചെയ്യാൻ. എന്താ പറ്റില്ലേ……?” ചോദ്യഭാവത്തിൽ മിഥുൻ കൂട്ടുകാരെ നോക്കി.