“നീയൊന്ന് സമാധാനമായിട്ട് ഇരിക്കെടാ സൽമാനേ.. ഇങ്ങനെ പേടിച്ചാലോ..?നിന്നെ ഈ കോളേജീന്ന് പുറത്താക്കാനൊന്നും പോണില്ല. പുറത്താക്കിയാൽ പിന്നെ ഞങ്ങളെല്ലാവരും ഇവിടെന്നിറങ്ങും. നീ ധൈര്യമായിട്ട് ചെല്ല്.
വരുന്നിടത്ത് വെച്ച് കാണാം”
ഹാരിസ് ധൈര്യം പകർന്നു.
“എന്നാ നിങ്ങളും കൂടെ എന്റെ കൂടെ വാ”..
സൽമാൻ കൂട്ടുകാരെ നോക്കി.
“പ്രിൻസിപ്പാളിന്റെ റൂമിന്റെ അടുത്ത് വരെ ഞങ്ങൾ വരാം”..
രാജേഷ് പറഞ്ഞു.
“എടാ തെണ്ടികളെ നിങ്ങൾക്കൊക്കെ വേണ്ടിയിട്ടാണ് ഞാൻ ഈ സാധനവും ബാഗിലിട്ട് ചുമന്നോണ്ട് വന്നത് എന്നിട്ടിപ്പോ”..
സൽമാന് കലികയറി
“ആദ്യം നീ പോയി പ്രിൻപ്പാളെ കാണ്. അങ്ങേര് എന്താ പറയുന്നതെന്ന് നോക്ക് അതിന് ശേഷം ഞങ്ങൾ ഇടപെട്ടോളാം”.
പ്രേമചന്ദ്രൻ സൽമാന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.
നാലു പേരും വരാന്തയിലൂടെ നടന്ന് പ്രിൻസിപ്പാളിന്റെ റൂമിന്റെ മുന്നിലെത്തി.
“മേ ഐ കമിൻ സർ..” സൽമാൻ ഹാഫ് ഡോർ തുറന്ന് കൊണ്ട് ചോദിച്ചു.
“യെസ് കമിംഗ് ”
അകത്ത് നിന്നും ഘനഗംഭീരമായ ശബ്ദം
അവന്റെ കാൽമുട്ടുകൾ വിറയ്ക്കാൻ തുടങ്ങി.
തിരിഞ്ഞ് നോക്കിയപ്പോൾ കൂടെ വന്നിരുന്നവരെ ആരെയും കണ്ടില്ല.
എല്ലാവരും മുങ്ങി. പേടിത്തൊണ്ടന്മാർ അവൻ ആത്മഗതം ചെയ്തു.
പ്രിൻസിപ്പാൾ വരദരാജൻ എന്തോ എഴുതി കൊണ്ടിരിക്കുകയായിരുന്നു.
ലഞ്ച് ബ്രേക്ക് സമയമായതിനാൽ ഓഫീസിൽ മറ്റാരുമില്ലായിരുന്നു.
അമ്പതിനോടടിത്ത പ്രായമുണ്ട് അയാൾക്ക്.
കറുത്ത് തടിച്ച ശരീരം.