മുടിയനായ പുത്രൻ
Mudiyanaya Puthran | Author : Rishi
കുറച്ചു വർഷങ്ങൾക്കു മുന്നെയാണ്. നോക്കിയ മൊബൈലുകൾ രാജാവായിരുന്ന കാലം. ഇൻ്റർനെറ്റ് പിച്ചവെച്ചു തുടങ്ങിയിട്ടേയൂള്ളൂ. ഈ വാട്ട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റയും ടിക്ക്ടോക്കും ട്വിറ്ററും… ജനിച്ചിട്ടേയില്ല! ആകപ്പാടെ ഈമെയിലുകളുണ്ട്! അപ്പോൾ അന്തക്കാലത്ത് നടന്ന സംഭവങ്ങളിലേക്ക്…
എയർപ്പോർട്ടിൽ നിന്നും നേരെ ടാക്സിയെടുത്ത് നാട്ടിനടുത്തുള്ള പട്ടണത്തിലേക്കു വിട്ടു. അവിടത്തെ നല്ലൊരു ക്ലബ്ബിലേക്കാണ് പോയത്. മുംബൈയിലെ എൻ്റെ ക്ലബ്ബിൻ്റെ നാട്ടിലെ അഫിലിയേറ്റാണ്. താമസിക്കാൻ മുറികളുണ്ട്. ഇവിടുത്തെ സെക്രട്ടറി, സ്ക്കൂളിൽ (പല സ്ക്കൂളുകളിലൊന്നിൽ!) കൂടെപ്പഠിച്ചതായിരുന്നു.
അതു കൊണ്ട് രണ്ടാഴ്ച്ചത്തേക്ക് പ്രശ്നമില്ലാതെ ബുക്കു ചെയ്യാൻ പറ്റി. വിശാലമായ മുറി. ടിപ്പിക്കൽ പഴയ ക്ലബ്ബുകളുടെ അന്തരീക്ഷം. വൃത്തിയുള്ള അലക്കിത്തേച്ച വെളുത്ത ബെഡ്ഷീറ്റും പില്ലോ കവറുകളും. പിന്നെ പഴയ സുഖമുള്ള സോഫയും കരയുന്ന ഫാനും, മൂളുന്ന ചെറിയ ഫ്രിഡ്ജും, ചൂളം വിളിക്കുന്ന വിൻഡോ ഏസിയും തട്ടികളിട്ടു മറച്ച വലിയ . മൊത്തത്തിൽ പരമസുഖം.
ഞാനാരാണ്? ഉണ്ണി. ഉണ്ണിക്കൃഷ്ണൻ രാജേന്ദ്രൻ. തന്തപ്പടി, മനയ്ക്കൽ രാജൻ എന്ന പേരിലറിയപ്പെടുന്നു. വയസ്സ് 65. പാരമ്പര്യമായി കിട്ടിയ സ്വത്തിൻ്റെ പുറത്ത് ഒരു മാടമ്പി സ്റ്റൈലിൽ സുഖമായി ജീവിക്കുന്നു. ഒരു ഡിക്റ്റേറ്ററാണ്. തെങ്ങിൻ തോപ്പുകൾ, റബ്ബർ എസ്റ്റേറ്റുകൾ, കാപ്പി, ഏലം തോട്ടങ്ങൾ… ദൈവം സഹായിച്ച് അധികം വിറ്റുമുടിച്ചിട്ടില്ല.