തമ്പ്രാക്കൾക്ക് സഹിക്കാനാവാത്ത വാർത്തയായിരുന്നത്..ആ അടിയാന്മാരുടെ രൂപഭാവങ്ങൾ മീനാക്ഷിയോട് ചോദിച്ച് മനസിലാക്കി ആ ദേശത്തെ കരുത്തരായ പത്ത് മുപ്പത് അടിയാന്മാരെ അവർ നിമിഷങ്ങൾക്കകം കോലോത്തെ മുറ്റത്ത് നിരത്തി നിർത്തി..
ഇനി മീനാക്ഷി അവരെ നോക്കി ആരെന്ന് പറയണം..
നിരന്ന് നിൽക്കുന്ന ഓരോ അടിയാനെയും മീനാക്ഷി നോക്കി.. മൂന്നാമത് നിൽക്കുന്ന കുമാരന്റെ കരുത്തുറ്റ ശരീരം കണ്ടതും ഒരാൾ ഇതാണെന്ന് മീനാക്ഷിക്ക് മനസിലായി.. അവനടുത്ത് നിൽക്കുന്ന കുട്ടിരാമനെയും അവൾ തിരിച്ചറിഞ്ഞു.. പക്ഷേ, അവൾ മിണ്ടിയില്ല..എല്ലാ അടിയാന്മാരുടെ മുന്നിലും മീനാക്ഷി പോയി നിന്നു…
“ ഇല്ലമ്മാവാ… ഇതിലാരുമല്ല…”..
അവൾ വല്യമ്പ്രാനോട് പറഞ്ഞു..
“ഉം… നീ കേറിപ്പൊയ്ക്കോ… “..
വല്യമ്പ്രാൻ മുരണ്ടു.. പിന്നെ കോലായിൽ കയറി അവിടെ വെച്ച ഒരു ചാട്ടവാറെടുത്ത് വന്നു.. ചെമ്പ് കമ്പി കൊണ്ടുണ്ടാക്കിയ ആ ചാട്ടവാറിലേക്ക് അടിയാന്മാർ പേടിയോടെ നോക്കി.. ഓരോ അടിക്കും ശരീരത്തിലെ മാംസം അടർന്ന് പോരുന്ന ചാട്ടയാണത്..കുട്ടിരാമനും കുമാരനും ഒഴിച്ച് ബാക്കിയുള്ളവർക്കാർക്കും അറിയില്ല തങ്ങളെയെന്തിനാണ് നിരത്തി നിർത്തിയതെന്ന്..
വല്യമ്പ്രാൻ വരിയുടെ ആദ്യം നിൽക്കുന്ന അടിയാന്റെ മുന്നിൽ വന്ന് നിന്നു..
“സത്യം പറ… നീയാണോ അത് ചെയ്തത്… ?”..
കാര്യമറിയാതെ അവൻ പേടിയോടെ നിന്നു.. സീൽക്കാര ശബ്ദത്തോടെ ചാട്ടയൊന്ന് പുളഞ്ഞു.. അവൻ ഉറക്കെ കരഞ്ഞു.. ചാട്ട അവന്റെ പുറം പൊളിച്ചിരുന്നു.. മീൻ വരഞ്ഞത് പോലെ അവന്റെ പുറത്തൊരു വരയുണ്ടായി.. ചാട്ടയിൽ നിന്നും ചോര നിലത്തേക്കിറ്റി..