പാടത്തിന്റെ വക്കിൽ കുടില് കെട്ടി താമസിക്കുന്ന ചില അടിയാന്മാരൊക്കെ ആ കരച്ചിൽ കേട്ടു..എങ്കിലും അവരാരും പുറത്തിറങ്ങിയില്ല.. പന്നിയുടെ രൂപം സ്വീകരിച്ച കുമാരൻ അടിയാൻ കുലത്തിന്റെ മോചനത്തിന് വേണ്ടി, അവരോരുത്തർക്കും വേണ്ടി കാര്യസ്ഥന്റെ ഓരോ അവയവവും കുത്തിത്തകർത്തു.. പാടശേഖരത്തിലെമ്പാടും കാര്യസ്ഥന്റെ കരച്ചിൽ മുഴങ്ങിക്കേട്ടു..
തെക്ക് ഭാഗത്ത് നിന്ന് ഒരു വെളിച്ചം വരുന്നതായി കുമാരൻ കണ്ടു.. കരച്ചിൽ കേട്ട് ആരോ ചൂട്ടും കത്തിച്ച് വരികയാണ്.. പക്ഷേ കുമാരന് ധൃതിയൊന്നുമുണ്ടായില്ല..അയാളുടെ കയ്യും കാലും അവൻ കുത്തിത്തകർത്തു.. അടുത്തേക്ക് വരുന്ന ചൂട്ടിന്റെ എണ്ണം കൂടിയതായി കുമാരൻ കണ്ടു.. സർവ്വ ശക്തിയുമെടുത്ത് അവൻ കുത്തിയത് കൈമളുടെ മുഖത്താണ്.. അയാളുടെ മുഖം ചിതറിപ്പോയി.. ഒരലറിക്കരച്ചിലോടെ കൈമൾ നിശബ്ദനായി.. കുമാരൻ വീണ്ടും അവിടെത്തന്നെ കുത്തി..കൈമളുടെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തേക്ക് തെറിച്ചു..
എട്ട് പത്ത് ചൂട്ടുകൾ അടുത്തെത്തി..അവർ തൊട്ടടുത്തെത്താൻ കുമാരൻ കാത്ത് നിന്നു..വന്നവർ ഒരു നടുക്കത്തോടെയാണത് കണ്ടത്.. നിലത്തൊരാൾ വീണ് കിടക്കുന്നു.. അടുത്തൊരു കൂറ്റൻ പന്നി നിൽക്കുന്നു.. അവർ പന്നിക്ക് നേരെ ഒരുമിച്ച് ചൂട്ട് വീശി.. പക്ഷേ കുമാരൻ അനങ്ങിയില്ല.. വന്നവർ അമ്പരന്നു.. സാധാരണ ചൂട്ട് വീശിയാൽ പന്നി ഓടിപ്പോകും.. ഇതിനൊരനക്കവുമില്ല..
ആ വന്നവരെയൊക്കെ കുമാരനറിയാം.. എല്ലാവരും അവന്റെ കൂടെ പണിയെടുക്കുന്ന അടിയാന്മാരാണ്.. അവൻ എല്ലാവരേയും മാറി മാറി നോക്കി.. അവർ പേടിച്ച് ഒരൽപം പിന്നിലേക്ക് മാറി..എല്ലാവരും ശരിക്ക് കാണുന്നുണ്ട് എന്നുറപ്പാക്കിയ കുമാരൻ, പന്നിയുടെ തേറ്റ വെച്ച് ചത്ത് കിടക്കുന്ന കാര്യസ്ഥന്റെ നെഞ്ച് കുത്തിത്തകർത്തു.. നെഞ്ച് തകർന്ന് അയാളുടെ ഹൃദയവും ആന്തരികാവയവങ്ങളും പുറത്ത് ചാടി.. വാരിയെല്ലുകൾ പൊട്ടിത്തകർന്നു.. ഇനി ഒടിയാനായി ഒരെല്ലും,ചതയാനായി ഒരൽപം ഇറച്ചിയും കാര്യസ്ഥന്റെ ദേഹത്ത് ബാക്കിയില്ലെന്ന് ഉറപ്പിച്ചിട്ടാണ് കുമാരൻ പരാക്രമം നിർത്തിയത്.അപ്പോഴേക്കും ശേഖരക്കൈമൾ ഒരു മാംസ പിണ്ഡമായി മാറിയിരുന്നു..