തനിക്കേറ്റവും പകയുള്ള കാര്യസ്ഥന്റെ ജീവനെടുക്കാനുള്ള ആ കഠാരകളിലേക്ക് നീലി സന്തോഷത്തോടെ നോക്കി..
“ഇനി ആശാൻ പറ…ഞങ്ങളെന്ത് ചെയ്യണം… ?”..
കഠാര ആശാന്റെ മുമ്പിലേക്ക് നീക്കിവെച്ച് കുമാരൻ ചോദിച്ചു..ആശാൻ ആ മൂർഛയേറിയ കത്തിയിലേക്കും, പോരാടി മരിക്കാനൊരുങ്ങിയിരിക്കുന്ന ആ യോദ്ധാക്കളുടെ മുഖത്തേക്കും മാറി മാറി നോക്കി..സമുദ്രം ഇളകി വന്നാൽ പോലും ഈ കരുത്തന്മാർക്ക് അത് തടഞ്ഞ് നിർത്താൻ കഴിയുമെന്ന് അയാൾക്ക് തോന്നി..അത്ര കരുത്തരാണിവർ..മറ്റുള്ളവരുടെ രക്ഷക്ക് വേണ്ടി ഇവരെ ബലി കൊടുക്കാനാവില്ല..ഇവരിനിയും ഇവിടെ ജീവിക്കണം..ജന്മികൾക്കെതിരിൽ പട വെട്ടി ഇവരെ രക്തസാക്ഷികളാക്കാൻ പാടില്ല..
ആശാൻ ആ രണ്ട് കഠാരയും മുന്നിൽ നിന്ന് നീക്കി വെച്ചു..
“ആയുധം കൊണ്ടല്ല അവരെ നമുക്ക് നേരിടേണ്ടത്…നമ്മുടെ കുലത്തെ ദ്രോഹിച്ച മുഴുവൻ പേരോടും നമുക്ക് പ്രതികാരം ചെയ്യണം… പക്ഷേ… അതിലൊരാളുടെ പോലും രക്തം നിങ്ങളുടെ കൈകളിൽ പുരളാൻ പാടില്ല… അല്ലാതെ നമുക്കവരെ തീർക്കണം… “..
ആശാൻ ഉദ്ദേശിച്ചതെന്താണെന്ന് കുമാരനും, കുട്ടിരാമനും, നീലിക്കും മനസിലായില്ല..
“മനസിലായില്ലല്ലേ… ?.. പറഞ്ഞ് തരാം..
ഉദാഹരണത്തിന് നാളെ രാത്രി കാര്യസ്ഥൻ ഒറ്റക്ക് പാടവരമ്പിലൂടെ അയാളുടെ വീട്ടിലേക്ക് നടക്കുകയാണ്… പിന്നാലെ ചെന്ന കുമാരൻ അയാളെ തീർക്കണം… കത്തി കൊണ്ട് കുത്തിയോ,കഴുത്ത് ഞെരിച്ചോ കൊല്ലാം… അങ്ങിനെ കൊന്നാ പിറ്റേന്ന് നേരം വെളുക്കുമ്പോ അയാളുടെ ജഡം കാണുന്ന ആർക്കും മനസിലാകും കാര്യസ്ഥനെ ഏതോ ഒരു മനുഷ്യൻ കൊന്നതാണെന്ന്… അത് തമ്പ്രാനറിയേണ്ട താമസേ ഉണ്ടാകൂ,ആളെ അറിയില്ലെങ്കിലും നമ്മളിൽ നിന്ന് ഒരു പത്തെണ്ണത്തിനെയെങ്കിലും തമ്പ്രാക്കൾ പകരംകൊല്ലും… ആ കൊല്ലപ്പെടുന്നവർ മുഴുവൻ നിരപരാധികളുമായിരിക്കും… ശരിയല്ലേ… ?”..