“വിഷ്ണു കയറുന്നില്ലേ…”
കാറിന്റെ ഡോറിനരികിൽ ആലോചിച്ചു നിന്നിരുന്ന അവന്റെ തോളിൽ പിടിച്ചുകൊണ്ടയാൾ ചോദിച്ചു
“സാറെ… എനിക്കൊന്നും മനസിലാവുന്നില്ല… എന്താ ഇവിടെ സംഭവിച്ചത്…”
ഉള്ളിൽ പെരുത്തു വന്ന പേടിയും വിഷമവുമെല്ലാം കൂടികലർന്നൊരു ഭാവത്തിൽ അവൻ ചോദിച്ചു… അവന്റെ പളുങ്ങു മണികൾ പോലുള്ള കണ്ണുകൾ ആകെ ചുവന്നു നിറഞ്ഞിരുന്നു…
“ഒന്നുമില്ലെടാ…നീ പേടിക്കണ്ട…. എന്നായാലും നിനക്കൊരു ജീവിതം വേണ്ടേ… ഇതൊരല്പം നേരത്തെയായിപ്പോയി എന്നല്ലേ ഉള്ളു…. അവളൊരു പാവം പെണ്ണാട… നിനക്ക് ചേരും…. നമ്മൾ തമ്മിൽ വലിയ കാലത്തെ പരിജയം ഒന്നുമില്ല…പക്ഷെ അറിഞ്ഞിടത്തോളം അഞ്ജനക്ക് ചേർന്ന പയ്യൻ നീ തന്നെ ആണെന്ന എനിക്ക് തോന്നിയത്… ആഴിക്കൽ ഗോപിനാഥൻറെ തോന്നലുകളൊന്നും അങ്ങനെ തെറ്റിയ ചരിത്രവുമില്ല… നീ വണ്ടിയിൽ കയറ്… മോളോടൊന്ന് സംസാരിക്ക്… നിന്നെക്കാൾ പേടിച്ചാ അതിരിക്കുന്നെ… അവൾക്ക് ആകെകൂടെയുള്ള ഭർത്താവല്ലേ നീ…”
അവസാനമൊരു തമാശപറയും പോലെ അവന്റെ തോളിൽ തട്ടിക്കൊണ്ടയാൾ ചിരിച്ചു… നരച്ച മുടിയും മീശയും നെറ്റിയിലെ ചന്തപൊട്ടും വെളുത്തുരുണ്ട വട്ട മുഖവുമായി അയാളുടെ ചിരി അവന്റെ ഉള്ളിൽ അല്പം ശാന്തത വരുത്തി
അവൻ കാറിനുള്ളിലേക്ക് കയറി… അഞ്ജനയുടെ അടുത്തായി
“മോളെ വീട്ടിലേക്കല്ലേ…ഹൗസ് ഓണരുടെ നമ്പർ വാങ്ങി ഞാൻ വിളിച്ചു പറഞ്ഞിരുന്നു… പ്രശ്നം ഒന്നുമില്ല… നിങ്ങൾ എന്തായാലും അവിടേക്ക് ചെല്ല്… ഞാൻ നാളെ അങ്ങോട്ട് എത്തിയേക്കാം… പിന്നേയ് ഒന്നുമോർത്തു പേടിക്കണ്ട… എന്റെ ചെക്കനാ…ഈ ഭൂമിയിൽ നിന്നെയെനിക്ക് വിശ്വസിച്ചേൽപ്പിക്കാൻ ഇവനെക്കാൾ നല്ലൊരുത്തൻ വേറെയില്ല…”