തിരൂർ സ്റ്റേഷനിൽ വണ്ടി നിന്നതും എന്റെ ശ്വാസം ഒന്ന് നിലച്ചു. ആ ചുവന്ന സാരിക്കാരി എഴുന്നേൽക്കാനായി തയാറെടുക്കുകയാണോ എന്ന് ഞാൻ പേടിയോടെ നോക്കി. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ്! ആ വിൻഡോ സീറ്റിലിരുന്നവൻ ബാഗുമെടുത്ത് എഴുന്നേറ്റു. അവൻ തിരൂരിൽ ഇറങ്ങാനുള്ളതായിരുന്നു.
പെട്ടെന്ന്, ആ ദേവത പതുക്കെ തലയുയർത്തി ലഗേജ് റാക്കിന്റെ മുകളിലിരിക്കുന്ന എന്നെ നോക്കി. എന്നിട്ട് ആ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിയിച്ചു കൊണ്ട് പതുക്കെ ചോദിച്ചു:
”സ്പൈഡർമാൻ… ഇവിടെ ഇരിക്കാം, താഴേക്ക് ഇറങ്ങുന്നോ?”
എന്റെ പൊന്നോ! ആ വിളി കേട്ടതും റാക്കിന്റെ മുകളിൽ നിന്ന് ഞാൻ താഴെ വീണില്ലെന്നേയുള്ളൂ. ‘സ്പൈഡർമാൻ’ എന്ന വിളിയിൽ കുറച്ച് കളിയാക്കലും അതിലേറെ ഇഷ്ടവും കലർന്ന പോലെ എനിക്ക് തോന്നി. ആ പുണ്യവാൻ ഒഴിഞ്ഞു കൊടുത്ത വിൻഡോ സീറ്റിലേക്ക് അവൾ നീങ്ങിയിരുന്നു..
എന്നിട്ട് അവളുടെ അടുത്തായി ഇരിക്കാനുള്ള സ്ഥലം കൈകൊണ്ട് കാണിച്ചു തന്നു.
താഴെ നിൽക്കുന്നവരുടെ കണ്ണിലെ ‘ചൊറിച്ചിൽ’ ഇപ്പോൾ അസൂയയായി മാറി എന്ന് എനിക്ക് ഉറപ്പാണ്. ലഗേജ് റാക്കിൽ ഇരുന്നിരുന്ന എനിക്ക് ഇപ്പോൾ കിട്ടിയത് ബിസിനസ്സ് ക്ലാസ് സീറ്റാണ്..
ആ ചന്ദനക്കുറിയുടെയും തുളസിക്കതിരിന്റെയും തൊട്ടടുത്ത് ഇരിക്കാനുള്ള അവസരം.
ഒന്നും നോക്കിയില്ല, സ്‌പൈഡർമാനേ പോലെ രണ്ടു റാക്കിലും കൈ വച്ച് ഞാൻ താഴേക്ക് ചാടി. സീറ്റിനടിയിൽ വെച്ചിരുന്ന ഷൂസ് കഷ്ടപ്പെട്ട് വലിച്ചെടുത്ത് കാലിലിട്ടു. അവളുടെ അടുത്ത് പോയി ഇരിക്കുമ്പോൾ എന്റെ ഹൃദയം ഒരു ട്രെയിൻ എഞ്ചിൻ പോലെ ഇടിപ്പുണ്ടായിരുന്നു. വിൻഡോ സൈഡിൽ അവളും,തൊട്ടടുത്ത് ഞാനും!
”ഇത്രയും നേരം അവിടെ ഇരിക്കാൻ നല്ല പാടായിരുന്നില്ലേ?” അവൾ ചോദിച്ചു..