തിരൂർ സ്റ്റേഷൻ അടുക്കാറായതും എന്റെ ഉള്ളിലൊരു കാളലായിരുന്നു. ഞാൻ ലഗേജ് റാക്കിന്റെ ഇടയിലൂടെ കഴുത്ത് നീട്ടി താഴേക്ക് ഒന്ന് കൂടി പാളി നോക്കി. അതാ, ആ ചുവന്ന സാരിക്കാരി ആ ‘വിൻഡോ സീറ്റ് തെണ്ടിയോട്’ എന്തോ ചോദിക്കുന്നു! അവൻ വളരെ താല്പര്യത്തോടെ, ചിരിച്ചുകൊണ്ട് എന്തോ മറുപടിയും പറഞ്ഞു.
”ഈശ്വരാ… ഇവൾ ഇവിടെ ഇറങ്ങുകയാണോ?” എന്റെ ഉള്ളിൽ ആ ചോദ്യം ആഞ്ഞടിച്ചു. തിരൂരിൽ ഇറങ്ങാനാണെങ്കിൽ പിന്നെ ഈ എറണാകുളം വരെയുള്ള യാത്ര വെറും വെറുതെയാവില്ലേ? ആ ചന്ദനക്കുറിയും തുളസിക്കതിരും, പിന്നെ ആ കിലുങ്ങുന്ന പാദസരവും ഒക്കെ തിരൂർ പ്ലാറ്റ്‌ഫോമിൽ മറയുന്നത് എനിക്ക് ആലോചിക്കാൻ പോലും വയ്യ.
അവൾ പതുക്കെ സീറ്റിൽ ഒന്ന് നീങ്ങിയിരുന്നു. കയ്യിലുണ്ടായിരുന്ന ചെറിയ ബാഗ് ഒന്നുകൂടി തോളിലേക്ക് അടുപ്പിച്ചു വെച്ചോ എന്ന് എനിക്കൊരു സംശയം. റാക്കിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടാൻ പോലും പറ്റാത്ത വിധം ജനക്കൂട്ടം ഇടിച്ചു നിൽക്കുകയാണ്. അവൾ ശരിക്കും ഇറങ്ങാൻ ഭാവിക്കുകയാണെങ്കിൽ, ഒരു യാത്ര പോലും പറയാതെ, ആ പുഞ്ചിരി ഒന്ന് കൂടി കാണാതെ എങ്ങനെ വിടും?
എന്റെ ശ്രദ്ധ മുഴുവൻ ആ ചുവന്ന സാരിയുടെ ചലനങ്ങളിലാണ്. വണ്ടി പതുക്കെ വേഗത കുറച്ചു തുടങ്ങി… പ്ലാറ്റ്‌ഫോമിലെ വെളിച്ചം ജനാലയിലൂടെ അവളുടെ മുഖത്ത് മാറി മാറി പതിക്കുന്നുണ്ട്.
”ദൈവമേ, ഇവൾ എറണാകുളത്തിന് തന്നെ ഉള്ളതാവണേ…” എന്ന് ഞാൻ മനസ്സിൽ ആവോളം പ്രാർത്ഥിച്ചു. ഇത്രയും നേരം ആ ലഗേജ് റാക്കിന്റെ കമ്പി ചന്തിയിൽ തറച്ചു കയറിയത് ഈ കുറച്ചു നേരത്തെ കാഴ്ചയ്ക്ക് വേണ്ടിയാണോ?