ഞാൻ എന്റെ മറ്റേ കൈകൊണ്ട് അവളുടെ മുടിയിഴകളിൽ പതുക്കെ തലോടിക്കൊണ്ടിരുന്നു. ആ നനഞ്ഞ മണ്ണിന്റെ ഗന്ധം അപ്പോഴും അവിടെയുണ്ടായിരുന്നു. പതുക്കെ പതുക്കെ അവളുടെ ശ്വാസം താളാത്മകമായി, അവൾ എന്റെ നെഞ്ചിൽ കിടന്ന് ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ ജനലിലൂടെ വന്ന വെയിൽ നാളങ്ങൾ കണ്ണിൽ തട്ടിയപ്പോഴാണ് ഞാൻ ഉണർന്നത്. അടുത്ത് നോക്കിയപ്പോൾ ആതിരയില്ല, പക്ഷേ അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. പതുക്കെ അവൾ ഒരു കപ്പ് കാപ്പിയുമായി മുറിയിലേക്ക് വന്നു.
”ഗുഡ് മോർണിംഗ് വൈശാഖ്… ഇന്ന് പോവണോ?” അവൾ ചോദിച്ചപ്പോൾ ആ ശബ്ദത്തിൽ ചെറിയൊരു സങ്കടം കലർന്നിരുന്നു. എന്നെ വിടാൻ അവൾക്ക് ഒട്ടും താല്പര്യമില്ലെന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.
പക്ഷേ 10:55-നുള്ള പരശുറാം എക്സ്പ്രസ്സ് പിടിക്കണമല്ലോ! വേഗം കുളിച്ചു ഫ്രഷായി അവൾ സ്നേഹത്തോടെ ഉണ്ടാക്കിയ ചൂടുള്ള ദോശയും ചമ്മന്തിയും കഴിച്ചു. ഫ്ലാറ്റിൽ നിന്നിറങ്ങുമ്പോൾ ആതിര ആ മുറിയും ജനലുകളും നോക്കി ഒരു ദീർഘനിശ്വാസം വിട്ടു.
വണ്ടിയിൽ സ്റ്റേഷനിലേക്കുള്ള യാത്രയിൽ അവൾ വല്ലാതെ നിശബ്ദയായിരുന്നു.
“ഇനി നമ്മൾ കാണുമോ വൈശാഖ്…?”
അവളുടെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഞാൻ അവളുടെ തോളിൽ കൈ വെച്ച് പറഞ്ഞു: “നീ ഒന്ന് വിളിച്ചാൽ മാത്രം മതി, ഞാൻ ഇങ്ങോട്ട് പറന്നെത്തില്ലേ മോളെ…”
”അപ്പോൾ ഞാൻ വിളിക്കാതെ നീ വരില്ലേ?” അവൾ പരിഭവത്തോടെ ചോദിച്ചു.
”അങ്ങനെയാണെങ്കിൽ ഞാൻ ഇങ്ങോട്ട് താമസം മാറ്റി ഇവിടെ എവിടെയെങ്കിലും എന്തെങ്കിലും ജോലി നോക്കട്ടെ, നിന്റെ അടുത്ത് തന്നെ കാണാമല്ലോ.” എന്റെ ആ മറുപടി കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു: “വേണ്ടടാ… ഞാൻ നിന്നെ വിളിക്കുമ്പോൾ മാത്രം നീ വന്നാൽ മതി, അതാണ് നല്ലത്.” ആ തമാശ പറയുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.