ഒന്ന് മടിച്ചു നിന്നാൽ എറണാകുളം വരെ തൂണിൽ കെട്ടിയിട്ട ആടിനെപ്പോലെ നിൽക്കേണ്ടി വരും.. “റിസ്ക് എടുക്കാത്തവന് ഐശ്വര്യം ഉണ്ടാവില്ല” എന്ന ഏതോ സിനിമയിലെ ഡയലോഗ് മനസ്സിൽ ഓർത്തു. ഒന്നും നോക്കിയില്ല, കാലിലെ ഷൂസ് ഊരി കഷ്ടപ്പെട്ട് സീറ്റിനടിയിലേക്ക് തള്ളി.
അടുത്ത നിമിഷം ഒരു കുതിപ്പായിരുന്നു. പ്ലാറ്റ്‌ഫോമിൽ നിന്ന് വണ്ടിയിൽ ചാടിക്കയറുന്നതിനേക്കാൾ വലിയൊരു സർക്കസ്! വശങ്ങളിൽ നിൽക്കുന്നവരുടെ തോളിലും സീറ്റിന്റെ അരികിലും പിടിച്ച് ഒരു അഭ്യാസിയെപ്പോലെ ഞാൻ ആ റാക്കിലേക്ക് വലിഞ്ഞുകയറി. ആ ഇടുങ്ങിയ സ്ഥലത്ത് ഒരുവിധം സെറ്റിൽ ആയപ്പോൾ കിട്ടിയ ആശ്വാസം… ഹോ! അത് പണ്ട് വാസ്കോഡഗാമ ഇന്ത്യ കണ്ടുപിടിച്ചപ്പോൾ കിട്ടിയതിനേക്കാൾ വലുതായിരുന്നു.
റാക്കിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ എനിക്ക്
വല്ലാത്തൊരു അഭിമാനം തോന്നി. പക്ഷേ താഴെ നിൽക്കുന്നവരുടെ നോട്ടം കണ്ടപ്പോൾ സംഗതി പന്തിയല്ലെന്ന് മനസ്സിലായി. സീറ്റ് കിട്ടാതെ നിന്ന് കാലു വേദനിക്കുന്ന കുറെ പേർ താഴെ നിന്ന് എന്നെ നോക്കുന്നുണ്ട്. അവരുടെ കണ്ണുകളിൽ ‘ഇവനേതാ ഈ സ്പൈഡർമാൻ?’ എന്നൊരു ചോദ്യവും, കൂടെ അല്പം കുശുമ്പും തെളിഞ്ഞു കാണാം.ആ ഇരിപ്പ് കുറച്ച് അസ്വസ്ഥമാണെങ്കിലും, എറണാകുളം വരെ നിൽക്കുന്നതിനേക്കാൾ എത്രയോ ഭേദം!
വണ്ടി ഷൊർണൂർ ലക്ഷ്യമാക്കി കുതിക്കുമ്പോൾ, ആ റാക്കിന്റെ കമ്പികളിൽ പിടിച്ച് ഞാൻ പതുക്കെ കണ്ണുകളടച്ചു. മീറ്റിംഗിനെപ്പറ്റിയുള്ള ടെൻഷൻ ഒക്കെ പോയി, ഇപ്പോൾ ഒരേയൊരു ചിന്ത മാത്രം—”ഇറങ്ങുമ്പോൾ എങ്ങനെ താഴെ എത്തും?”