തിങ്കളാഴ്ച രാവിലെ മീറ്റിംഗ് ഉള്ളതാണ്. ഫ്രഷ് ആയി ഓഫീസിൽ എത്തണമെന്നു കരുതിയാണ് ഈ ഞായറാഴ്ച തന്നെ യാത്ര തിരിച്ചത്. പക്ഷേ ഈ നിൽപ്പ് കണ്ടപ്പോൾ മനസ്സിലായി, എറണാകുളം എത്തുമ്പോഴേക്കും ഞാൻ ഒരു പരുവമാകുമെന്ന്. വണ്ടി നീങ്ങിത്തുടങ്ങി. ജനാലയ്ക്കൽ സീറ്റ് കിട്ടിയ ഭാഗ്യവാന്മാർ സുഖമായി കാറ്റേൽക്കുന്നു. ഞാൻ ആണെങ്കിൽ വിയർപ്പും ചൂടും സഹിച്ചു ആൾക്കൂട്ടത്തിന് നടുവിൽ ഒരു പ്രതിമയെപ്പോലെ.
ഇടയ്ക്ക് ട്രെയിൻ ഒന്ന് കുലുങ്ങിയപ്പോൾ മുന്നിൽ നിന്ന ചേട്ടന്റെ കാലിൽ എന്റെ ഷൂ ഒന്ന് അമർന്നു.
“സോറി ചേട്ടാ…” ഞാൻ വിക്കി.
“സാരമില്ല മോനേ, ഇന്റർസിറ്റിയല്ലേ… ഇവിടെ ഇതൊക്കെ സാധാരണമാണ്,” അദ്ദേഹം ഒരു ചിരിയോടെ പറഞ്ഞു.
ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. നാളെ കൃത്യസമയത്ത് ജോലിക്ക് എത്താൻ കഷ്ടപ്പെടുന്ന ഒരുപാട് വൈശാഖുമാരുടെ പ്രതിനിധിയാണ് ആ ചേട്ടനും. ആ ആശ്വാസത്തിൽ, അടുത്ത അഞ്ചാറ് മണിക്കൂർ എങ്ങനെയെങ്കിലും തള്ളിനീക്കാം എന്ന ധൈര്യത്തിൽ ഞാൻ കണ്ണുകളടച്ചു. മീറ്റിംഗിനെക്കുറിച്ചുള്ള ചിന്തകൾ മെല്ലെ ട്രെയിനിന്റെ താളത്തിനൊപ്പം അലിഞ്ഞുചേർന്നു.
വണ്ടി പതുക്കെ ഓടികൊണ്ടിരുന്നു..
ചുറ്റുമുള്ള വിയർപ്പിന്റെ മണവും ബഹളവും സഹിക്കവയ്യാതെ ഞാൻ വെറുതെ ഒന്ന് മുകളിലേക്ക് നോക്കി. അതാ നിൽക്കുന്നു എന്റെ രക്ഷകൻ—ലഗേജ് വയ്ക്കുന്ന ആ ഇരുമ്പ് റാക്കിന്റെ ഇടയിൽ ഒരു ചെറിയ ഗ്യാപ്പ്! കണ്ണളവിലൊന്ന് നോക്കി, “എന്റെ ചന്തി അവിടെ കൊള്ളും!” ഉറപ്പാണ്. പക്ഷേ പ്രശ്നം അതല്ല, ഈ ആൾക്കൂട്ടത്തിന് ഇടയിലൂടെ എങ്ങനെ ആറടി ഉയരത്തിലുള്ള ആ കമ്പിയിൽ തൂങ്ങിക്കയറും?