ഫോണിന്റെ മറുതലയ്ക്കൽ ഗൗരിയുടെയും നിവേദ്യയുടെയും അച്ഛനായിരുന്നു. അദ്ദേഹം അച്ചായനോട് വളരെ വിനീതനായി സംസാരിച്ചു.
“അച്ചായാ… ഞങ്ങൾക്ക് ആവുന്നത്ര ഞങ്ങൾ നോക്കി. പക്ഷേ ആ സമയത്ത് എനിക്ക് ജോലി സംബന്ധമായി മാറിനിൽക്കാൻ പറ്റില്ല. അവർക്ക് ഈ യാത്രയിൽ വല്ലാത്ത താല്പര്യമാണ്.
വീട്ടില്ലേൽ കുട്ട്യോള് എന്നെ കിടത്തി ഉറക്കില്ല…
അച്ചായനെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമേ ഞങ്ങൾ കേട്ടിട്ടുള്ളൂ. ഒരു ജ്യേഷ്ഠനെപ്പോലെയോ അച്ഛനെപ്പോലെയോ കരുതി അവരെ കൂടെ കൊണ്ടുപോകാൻ പറ്റുമോ? അച്ചായൻ കൂടെയുണ്ടെന്ന ധൈര്യത്തിൽ ഞങ്ങൾക്ക് അവരെ വിടാം.”
അദ്ദേഹത്തിന്റെ വാക്കുകളിലെ വിശ്വാസവും നിസ്സഹായതയും അച്ചായന്റെ മനസ്സലിയിച്ചു. പരുക്കൻ സ്വഭാവക്കാരനാണെങ്കിലും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നവനല്ല അച്ചായൻ. നിവേദ്യയും ഗൗരിയും പ്രതീക്ഷയോടെ അച്ചായന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്.
അച്ചായൻ ഒരു ദീർഘശ്വാസം വിട്ടു. “ശരി… നിങ്ങൾ ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് സമ്മതിക്കാതിരിക്കാൻ വയ്യ. ഞാൻ ഇവരെ കൊണ്ടുപോകാം. എന്റെ കൂടെയുള്ളപ്പോൾ അവർക്ക് ഒരു ആപത്തും വരാതെ ഞാൻ നോക്കിക്കൊള്ളാം. ഇത് അച്ചായന്റെ വാക്കാണ്.”
അച്ചായന്റെ സമ്മതം കേട്ടതും നിവേദ്യ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഗൗരിയുടെ മുഖത്തും വലിയൊരു ആശ്വാസം പടർന്നു.
”താങ്ക്സ് അച്ചായാ… സത്യം പറഞ്ഞാൽ അച്ചായൻ സമ്മതിക്കില്ല എന്ന് എനിക്ക് പേടിയുണ്ടായിരുന്നു,” ഗൗരി നന്ദിയോടെ പറഞ്ഞു.