യാത്രയുടെ ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിനിടയിൽ അച്ചായൻ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിച്ചു.
“അപ്പൊ എല്ലാം ശരിയായി. പക്ഷേ നിങ്ങൾക്ക് കൂട്ടിന് വേറെ ആരാ വരുന്നത്? വീട്ടിൽ നിന്ന് വേറെ ആരെങ്കിലും ഉണ്ടോ?”
ഗൗരി ഒന്ന് സംശയിച്ചു, പിന്നെ പറഞ്ഞു. “ഇല്ല അച്ചായാ… ഞങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളൂ. വേറെ ആരെയും കൂട്ടാൻ പ്ലാൻ ഇല്ല.”
അതുകേട്ടതും അച്ചായന്റെ മുഖം മാറി. ഗൗരവത്തോടെ അച്ചായൻ മുന്നോട്ട് ആഞ്ഞു.
“അതെങ്ങനെ ശരിയാകും? മേഘാലയ എന്നൊക്കെ പറയുന്നത് ദൂരസ്ഥലമാണ്. രണ്ട് പെൺകുട്ടികൾ മാത്രം വരുന്നത് അത്ര സേഫ് അല്ല . നിങ്ങൾ രണ്ടുപേർ മാത്രം വരുന്നത് ഒരു പ്രശ്നം തന്നെയാണ്.”
അച്ചായന്റെ ആ സ്വരത്തിലെ ഗൗരവം കണ്ടപ്പോൾ ഗൗരിയുടെ മുഖത്ത് ഒരു ചെറിയ പരിഭ്രമം തെളിഞ്ഞു. അവൾ നിവേദ്യയെ ഒന്ന് നോക്കി.
ഗൗരി അല്പനേരം ആലോചിച്ചു. അച്ചായന്റെ വാക്കുകളിലെ ന്യായവും കരുതലും അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. എങ്കിലും ഈ യാത്ര അവർക്ക് അത്രമേൽ പ്രധാനപ്പെട്ടതായിരുന്നു.
”അച്ചായാ… ഞങ്ങൾക്കും പേടിയുണ്ട്. പക്ഷേ ഇത്രയും നല്ലൊരു അവസരം കളയാൻ വയ്യ,”
ഗൗരി വികാരാധീനയായി പറഞ്ഞു. അച്ചായൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾ പതുക്കെ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.
”അച്ചായാ, ഇതൊന്ന് സംസാരിക്കാമോ? എന്റെ വീട്ടുകാരാണ്,” ഫോൺ അച്ചായന് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.