രാത്രിയുടെ നിശബ്ദതയിൽ മേഘാലയയിലെ തണുപ്പ് അരിച്ചിറങ്ങിക്കൊണ്ടിരുന്നു. മണി അപ്പുറത്തെ കട്ടിലിൽ കൂർക്കം വലിച്ച് ഉറങ്ങുകയാണ്. അച്ചായൻ തന്റെ ഫോണെടുത്ത് ഗൗരിക്ക് മെസ്സേജ് അയച്ചു.
അച്ചായൻ: “എന്തായി? പോകണ്ടേ? 12 മണിയാവാൻ ഇനി വെറും 3 മണിക്കൂർ മാത്രമേ ഉള്ളൂ. എല്ലാം സെറ്റാക്കണ്ടേ?”
മറുപടി ഉടനെ വന്നു.
ഗൗരി: “നിവി ഉറങ്ങി അച്ചായാ… ഞാൻ പതുക്കെ പുറത്തിറങ്ങാം. അച്ചായൻ വന്നോളൂ.”
മണിയെ ഉണർത്താതെ അച്ചായൻ പതുക്കെ പുറത്തിറങ്ങി. ഗൗരിയും പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവർ രണ്ടുപേരും കൂടി നേരെ റിസോർട്ട് റിസെപ്ഷനിലേക്ക് നടന്നു. എന്നാൽ അവിടെ ചെന്ന അച്ചായൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അവർ നേരത്തെ ഓർഡർ ചെയ്തിരുന്ന കേക്ക് അവിടെ തയ്യാറായിട്ടില്ല!
”എന്താടോ താൻ കാണിക്കുന്നത്? നമ്മൾ നേരത്തെ പറഞ്ഞതല്ലേ? 12 മണിക്ക് എനിക്ക് കേക്ക് മുറിക്കണം. ഇപ്പോൾ സമയം എത്രയായി എന്ന് തനിക്കറിയാമോ?”
”ക്ഷമിക്കണം സാർ… ചെറിയൊരു കൺഫ്യൂഷൻ പറ്റിപ്പോയി. ഞങ്ങൾ ക്ഷമ ചോദിക്കുന്നു,” അവർ വിനീതരായി പറഞ്ഞു.
അച്ചായന്റെ ദേഷ്യം കൂടുന്നത് കണ്ടപ്പോൾ ഗൗരി ഇടപെട്ടു. അവൾ അച്ചായന്റെ കയ്യിൽ പതുക്കെ പിടിച്ചു തണുപ്പിച്ചു. “സാരമില്ല അച്ചായാ… നമുക്ക് പുറത്തുപോയി വല്ല ഷോപ്പിലും നോക്കാം. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ.”
ആ സമയമാണ് അവിടേക്ക് റിസോർട്ട് ഓണർ ഓടിവന്നത്…. “സാർ, ദേഷ്യപ്പെടരുത്. എന്റെ ഒരു ഫ്രണ്ടിന്റെ ഷോപ്പ് തൊട്ടടുത്തുണ്ട്. സാർ അവിടെ പോയി ഇഷ്ടമുള്ള നല്ലൊരു കേക്ക് സെലക്ട് ചെയ്താൽ മതി. ഞാൻ ഇപ്പോൾ തന്നെ വിളിച്ചു പറയാം.”