”ഈ നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്…”
മറുപുറത്തെ റെക്കോർഡ് ചെയ്ത ശബ്ദം മാത്യുവിനെ കൂടുതൽ അസ്വസ്ഥനാക്കി.
വേറെ നമ്പറുകൾ ഒന്നും അയാളുടെ കയ്യിലില്ലായിരുന്നു. താൻ തനിച്ചല്ല, തന്റെ കൂടെ അന്ന് ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്ന അൽവിഷും ഈ ചക്രവ്യൂഹത്തിൽ അകപ്പെട്ടിട്ടുണ്ടെന്ന് അയാൾക്ക് ഉറപ്പായി.
അയാൾ ഉടനെ തന്റെ മെഡിക്കൽ കോളേജ് കാലത്തെ മറ്റൊരു സുഹൃത്തിനെ വിളിച്ചു.
”ഹലോ… ഡോക്ടർ മാത്യു ആണ്. നമ്മുടെ അൽവിഷ് ഡോക്ടറുടെ വീട് എവിടെയാ വരുന്നത്? ലൊക്കേഷൻ ഒന്ന് പറഞ്ഞു തരാമോ?”
മറുപുറത്ത് നിന്ന് ആ സുഹൃത്ത് അൽവിഷിന്റെ പുതിയ വീടിനെക്കുറിച്ചും ലൊക്കേഷനെക്കുറിച്ചും വിശദമായി പറഞ്ഞു കൊടുത്തു.
“ആ ഹൈവേ സൈഡിൽ തന്നെയാണോ? ഓക്കേ… ഓക്കേ… താങ്ക്സ് കേട്ടോ.”
ഫോൺ കട്ട് ചെയ്തതും മാത്യു വണ്ടി സ്റ്റാർട്ട് ചെയ്തു.
നഗരത്തിലേക്കുള്ള മടക്കയാത്രയിൽ അയാൾക്ക് ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ…
അൽവിഷിനെ കാണുക.
അൽവിഷ് അമലയുടെ അമ്മാവനിൽ നിന്ന് കേട്ട ആ സത്യം എന്താണ്?
ഷാജിയേട്ടനോട് പറയാതെ അൽവിഷ് എന്തിനാണ് അവിടെ നിന്നും ഓടിപ്പോന്നത്?!!
അയാൾ ഓർത്തെടുക്കുകയായിരുന്നു..
വണ്ടി ഹൈവേയിലൂടെ പാഞ്ഞു.
മാത്യുവിന്റെ കണ്ണുകളിൽ പ്രതികാരവും ഭയവും മാറിമാറി തെളിഞ്ഞു.
സാമിന്റെ ഓരോ ചലനവും തന്റെ ജീവിതത്തെ തകർക്കുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.