മാത്യു ഹൈറേഞ്ചിലെ ഓരോ വളവുകളും അതിവേഗത്തിൽ പിന്നിട്ടു.
അയാളുടെ ചെവിയിൽ അമലയുടെ അമ്മാവൻ പറഞ്ഞ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു.
“അമലയുടെ ഭർത്താവ്… പ്രണയവിവാഹം… സാം…”
”സാം… നീ എന്നോട് പ്രതികാരം ചെയ്യുകയായിരുന്നു അല്ലേ? എന്റെ ഭാര്യ നതാഷയെ നീ എനിക്കെതിരെ ആയുധമാക്കി മാറ്റി.
അമലയോടുള്ള നിന്റെ പ്രണയത്തിന് പകരം എന്റെ ജീവിതമാണ് നീ എടുത്തത്.”
മാത്യുവിന്റെ കണ്ണുകളിൽ നിന്നും ദേഷ്യം കൊണ്ട് നീരുറവകൾ പൊടിഞ്ഞു.
അയാൾ ഫോൺ എടുത്ത് നതാഷയെ വിളിക്കാൻ ഒരുങ്ങി, പക്ഷേ വേണ്ടെന്ന് വെച്ചു. നേരിട്ട് കാണണം. സാമിനെയും നതാഷയെയും ഒന്നിച്ച് നേരിടണം. വണ്ടി നഗരം ലക്ഷ്യമാക്കി പാഞ്ഞു.
പക്ഷെ അയാൾ എന്തോ ആലോചിച്ചത് പോലെ ഹൈറേഞ്ചിലെ കൊടുംവളവുകൾക്കിടയിൽ ഒരിടത്ത് വണ്ടി നിർത്തി ..പിന്നിൽ നിന്നും വന്ന ഒരു വണ്ടി ശക്തമായ ഹോൺ അടിച്ചു അയാളെ കടന്നുപോയി..
അപ്പോൾ മാത്യുവിന്റെ മനസ്സിൽ ഇപ്പോൾ അമലയേക്കാൾ വലിയൊരു ചോദ്യചിഹ്നമായി ഡോക്ടർ അൽവിഷ് നിറഞ്ഞുനിന്നു.
ഷാജിയേട്ടൻ പറഞ്ഞ കാര്യങ്ങൾ വെച്ചുനോക്കിയാൽ, താൻ അറിയുന്നതിനും മുൻപേ അൽവിഷ് ഈ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അൽവിഷിന്റെ ജീവിതത്തിലും സാം നിഴൽ വീഴ്ത്തിയിട്ടുണ്ടാകുമോ?!!
. അയാളുടെ വിരലുകൾ വിറയലോടെ ഫോണിൽ അൽവിഷിന്റെ നമ്പർ തിരഞ്ഞു.
പന്ത്രണ്ട് വർഷമായി കാര്യമായ ബന്ധമൊന്നുമില്ലെങ്കിലും ആ പഴയ നമ്പർ അപ്പോഴും കോൺടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്നു. അയാൾ വിളിച്ചു നോക്കി.