മാത്യു തന്റെ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ പത്ത് നോട്ടുകൾ എടുത്ത് ഷാജിയേട്ടന് നേരെ നീട്ടി.
“ഇത് വച്ചോളൂ ഷാജിയേട്ടാ…”
ഷാജിയേട്ടൻ കൈകൾ പിന്നിലേക്ക് വലിച്ചു.
“അയ്യോ… വേണ്ട സാറേ.. എന്തിനാ ഇതൊക്കെ? ഞാൻ സർ വന്നപ്പോ ഒന്ന് സഹായിച്ചു എന്നല്ലേ ഉള്ളൂ. ഇതിന്റെ ആവശ്യമില്ല.”
”ഇരിക്കട്ടെ ഷാജിയേട്ടാ… ഇത് വാങ്ങി വച്ചോളൂ.”
മാത്യുവിന്റെ ശബ്ദത്തിലെ ഗാംഭീര്യം കണ്ട് ഷാജിയേട്ടന് മറുത്തു പറയാൻ കഴിഞ്ഞില്ല.
അയാൾ വിറയ്ക്കുന്ന കൈകളോടെ ആ പണം വാങ്ങി പോക്കറ്റിലിട്ടു.
”ഷാജിയേട്ടാ.. കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല. ഇവിടെ ഒരു കാര്യം അറിയാൻ വന്നതായിരുന്നു. അത് നടന്നു. എനിക്കിപ്പോൾ പോകണം. വീണ്ടും കാണാം…”
മാത്യുവിന്റെ വാക്കുകളിൽ ഒരു വിടവാങ്ങലിന്റെ ഭാരമുണ്ടായിരുന്നു.
ഷാജിയേട്ടന് ഒന്നും മനസ്സിലായില്ല. പന്ത്രണ്ട് വർഷം മുൻപ് ആ കൈവിട്ട സർജറി കഴിഞ്ഞു കണ്ട അതേ വെപ്രാളവും ഭയവും അന്ന് ആ മുഖത്ത് അയാൾ വീണ്ടും കണ്ടു.
ഷാജിയേട്ടൻ കാറിൽ നിന്നിറങ്ങി ആ റോഡരികിൽ നിന്നു. മാത്യു വണ്ടി വേഗത്തിൽ തിരിച്ച് മെയിൻ റോഡിലേക്ക് കുതിക്കുന്നത് അയാൾ നോക്കി നിന്നു.
”എന്താ ഈ മനുഷ്യന് പറ്റിയത്? എന്തിനാ ഇത്ര പരിഭ്രമിച്ചത്?”
ഷാജിയേട്ടൻ ആത്മഗതം ചെയ്തു.
അയാൾക്ക് അറിയില്ലായിരുന്നു, മാത്യു ഇപ്പോൾ പാഞ്ഞുപോകുന്നത് തന്റെ ജീവിതം തകർക്കാൻ കാത്തിരിക്കുന്ന സാമിന്റെ അടുത്തേക്കാണെന്ന്.