തങ്ങൾക്ക് കൈപ്പിഴമൂലം നഷ്ടമായത് സാമിന്റെ സർവ്വസ്വത്തെയും ആയിരുന്നു. ആ ബോധം അയാളെ ചുട്ടുപൊള്ളിച്ചു.
അവിടെ ഇനിയും നിന്നാൽ താൻ ബോധം കെട്ടു വീഴുമെന്ന് അയാൾ ഭയന്നു.
ഒന്നും പറയാതെ, ഒരു യാത്ര പോലും പറയാതെ അയാൾ അവിടെനിന്നും ഇറങ്ങി ഓടുന്നത് പോലെ നടന്നു.
അയാൾ പെട്ടെന്ന് ഇറങ്ങുന്നത് കണ്ട് ആ വീട്ടുകാരനും അമ്പരപ്പായി.
“ഏത് ക്ലാസ്സിലാ അമലയെ സർ പഠിപ്പിച്ചത്…?”
ഷാജിയേട്ടൻ പരുങ്ങി.
“അത്.. പ്രീഡിഗ്രി..”
അയാൾ എങ്ങനെയൊക്കെയോ തപ്പിപ്പറഞ്ഞു മാത്യുവിന്റെ പിന്നാലെ ഇറങ്ങി.
മാത്യു കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് കുതിച്ചു.
ഷാജിയേട്ടൻ ആ വീട്ടുകാരനെ നോക്കി ഒരു വിധത്തിൽ ‘ബൈ’ പറഞ്ഞ് ഓടിക്കയറി.
മാത്യു വണ്ടി സ്പീഡ് കൂട്ടിക്കൊണ്ടിരുന്നു. അയാൾക്ക് ഈ ഹൈറേഞ്ചിൽ നിന്നും എത്രയും വേഗം ഓടി രക്ഷപെടണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
”എന്റെ മാത്യു സാറേ.. ഒന്ന് പതിയെ പോ.. ആകെ ഒരു വണ്ടിക്ക് പോകാൻ പറ്റുന്ന സ്ഥലമേ ഉള്ളു… എന്താ പറ്റിയെ.. സർ എന്തിനാ പെട്ടെന്ന് ഇറങ്ങിയത്…?”
മാത്യുവിന്റെ വിറയ്ക്കുന്ന കൈകൾ സ്റ്റിയറിംഗിൽ മുറുകുന്നത് കണ്ട് ഷാജിയേട്ടൻ പേടിയോടെ ചോദിച്ചു.
മാത്യു വണ്ടി വളരെ വേഗം ഹോസ്പിറ്റൽ പരിസരത്തേക്ക് തിരികെ എത്തിച്ചു.
ആ പഴയ ഗേറ്റിന് അല്പം മാറി അയാൾ വണ്ടി നിർത്തി. ഷാജിയേട്ടൻ അപ്പോഴും മാത്യുവിന്റെ മുഖത്തെ ആ നിഗൂഢ ഭാവം കണ്ട് ഭയന്നു നിൽക്കുകയായിരുന്നു.