“സാം…!!!”
അത് സാം ആയിരുന്നു!
ഇന്നത്തെ സാമിനേക്കാൾ പ്രസരിപ്പുള്ള, താടിയില്ലാത്ത, എന്നാൽ അതേ തീക്ഷ്ണമായ കണ്ണുകളുള്ള സാം.
”ഇത്…?”
മാത്യുവിന്റെ വിരലുകൾ വിറച്ചു. ശബ്ദം പുറത്തേക്ക് വന്നില്ല.
”അമലയുടെ ഭർത്താവ്.. സാം..”
അമ്മാവൻ പതുക്കെ പറഞ്ഞു.
”അയാൾ ഇപ്പോ എവിടെ.. നാട്ടിലില്ലേ..?”
മാത്യുവിന് പകരം ഷാജിയേട്ടനാണ് ചോദിച്ചത്. മാത്യു അപ്പോഴും ആ ഫോട്ടോയിൽ തറച്ചു നിൽക്കുകയായിരുന്നു.
”എവിടുന്ന്.. അങ്ങേര് എവിടെയൊക്കെയോ പറന്നു നടക്കുവാണ്..
അമല പോയതിൽ പിന്നെ അങ്ങനെയാ..
പ്രണയവിവാഹം ആയിരുന്നു.. ഏറെ കാലത്തെ പ്രണയത്തിനു ശേഷം വീട്ടുകാരുടെ എതിർപ്പ് ഒരുവിധത്തിൽ മാറിയപ്പോ അവർ കല്യാണം കഴിഞ്ഞു.. എന്നാലോ അയാൾ കല്യാണം കഴിഞ്ഞ് ഒരുകൊല്ലം കഴിയുന്നതിനു മുന്നേ തന്നെ വിദേശത്തേക്ക് പറന്നു..
പൈസ ഉണ്ടാക്കാൻ തന്നെ..
അപ്പോഴേക്ക് അമല പോയില്ലേ..
അവസാനമായി അയാൾക്ക് ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല..
ലീവും വിസ പ്രശ്നവും ഒക്കെ കാരണം അന്ന് അവസാനമായി അവളെ കാണാൻ അടക്കത്തിനു വരാൻ പോലും പറ്റിയില്ല അയാൾക്ക്.. കൊറേ കഴിഞ്ഞാണ് അയാൾക്ക് നാട്ടിലേക്ക് വരാൻ പറ്റിയത് തന്നെ..
പിന്നെ അയാൾ ഇങ്ങോട്ടൊന്നും വരാറില്ല.. വേറെ കല്യാണവും കഴിച്ചില്ല.. ഒറ്റത്തടി.. എവിടെയാണാവോ എന്തോ..”
മാത്യു ആകെ തകർന്നുപോയി.
പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നേ ആ സർജറി റൂമിൽ ഇല്ലാതായത് വെറുമൊരു പെൺകുട്ടിയെയായിരുന്നില്ല, മറിച്ച് ഒരു പ്രണയത്തെയായിരുന്നു.