അതോ ഇതിനു പിന്നിൽ താൻ അറിയാത്ത മറ്റെന്തെങ്കിലും ഉണ്ടോ?!!
”അമലയുടെ അച്ഛനും അമ്മയും അവൾ മരിച്ച് കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ കിടപ്പിലായി മരിച്ചുപോയി സാറേ.
അവിടെ ഇപ്പോൾ അവകാശികളായി ആരുമില്ല. പണ്ട് അവളുടെ അച്ഛന്റെ കൂടെയുണ്ടായിരുന്ന ഏതോ ഒരു ദൂരബന്ധുവായ അമ്മാവൻ മാത്രം അവിടെ ഇടയ്ക്ക് വരാറുണ്ട്.
ഞങ്ങൾ അവിടെ ചെന്നപ്പോൾ ആ അമ്മാവൻ അവിടെയുണ്ടായിരുന്നു.
അൽവിഷ് സാർ അയാളോട് എന്തൊക്കെയോ ചോദിച്ചു. പക്ഷേ അയാളുടെ മറുപടി കേട്ടതും സാറിന്റെ മുഖം വിളറി വെളുത്തു.”
”എന്താ.. എന്താ.. അയാൾ പറഞ്ഞത്?”
മാത്യു ഷാജിയേട്ടന്റെ കൈകളിൽ മുറുകെ പിടിച്ചു.
”അത് എന്നോട് പറഞ്ഞില്ല സാറേ. പക്ഷേ അൽവിഷ് സാർ ആ വീട്ടിൽ നിന്ന് ഇറങ്ങിയത് ഒരു ഭ്രാന്തനെപ്പോലെയായിരുന്നു…
വണ്ടിയിലേക്ക് കയറുമ്പോൾ എന്റെ മുഖത്ത് നോക്കാൻ പോലും അങ്ങേർക്ക് പേടിയായിരുന്നു.
എന്തോ ഒരു വലിയ അബദ്ധം സംഭവിച്ച മട്ടിലായിരുന്നു അങ്ങേരുടെ പെരുമാറ്റം.
ഒന്നും മിണ്ടാതെ വണ്ടി വിട്ടുപോയി. പിന്നെ ഇപ്പൊ മാസങ്ങൾ കഴിഞ്ഞു, ഒരു വിവരവുമില്ല.
ഇപ്പോഴിതാ സാറും വന്നിരിക്കുന്നു. സാറേ.. സത്യം പറയ്.. എന്താ കാര്യം? എന്തോ പ്രശ്നം ഉണ്ട്..!!”
മാത്യുവിന് മറുപടി ഉണ്ടായിരുന്നില്ല.
”ഷാജിയേട്ടാ.. എനിക്ക് ആ വീട് ഒന്ന് കാണണം. എന്നെ ഒന്ന് അങ്ങോട്ടേക്ക് കൊണ്ടുപോകുമോ?”
മാത്യുവിന്റെ കണ്ണുകളിൽ ഒരു യാചനയുണ്ടായിരുന്നു.