അയാളുടെ മുന്നിൽ ഇപ്പോൾ ഷാജിയേട്ടൻ എന്ന പഴയ അറ്റൻഡറല്ല, മറിച്ച് തന്റെ ജീവിതത്തിന്റെ താക്കോൽ കൈവശം വെച്ചിരിക്കുന്ന ഒരേയൊരു സാക്ഷിയാണ്.
ഷാജിയേട്ടൻ മാത്യുവിന്റെ അടുത്തേക്ക് നീങ്ങി.
”എന്താ സർ… ഇത്രയും കാലം കഴിഞ്ഞ്… ഈ വഴിക്ക് ഒക്കെ?”
ഷാജിയേട്ടൻ പതുക്കെ ചോദിച്ചു. അയാളുടെ നോട്ടം മാത്യുവിന്റെ കണ്ണുകളിൽ തറഞ്ഞു നിന്നു..
ചായക്കടയിലെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് സംസാരിക്കാൻ മാത്യുവിന് കഴിഞ്ഞില്ല.
ഓരോ വാക്കും ഒരു രഹസ്യമായി സൂക്ഷിക്കേണ്ടി വന്നവരാണ് അവർ രണ്ടുപേരും.
”ഷാജിയേട്ടാ.. വളരെ കാലത്തിനു ശേഷം അല്ലെ.. ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച..”
മാത്യു തന്റെ സ്വരം പതുക്കെ താഴ്ത്തി പറഞ്ഞു.
ഷാജിയേട്ടൻ ഒരു ചെറിയ പുഞ്ചിരിയോടെ മാത്യുവിനെ നോക്കി.
“എന്താ.. സാറെ.. നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ട്.. നിങ്ങൾക്കൊക്കെ അല്ലെ സമയം ഇല്ലാത്തത്.. നഗരത്തിലെ വലിയ ഡോക്ടറായി മാറിയപ്പോൾ ഈ മലയോരത്തെയൊക്കെ മറന്നുപോയിട്ടുണ്ടാകും അല്ലേ?”
ആ വാക്കുകളിൽ പരിഭവം ഉണ്ടായിരുന്നെങ്കിലും അതിനു പിന്നിൽ ഒരുതരം ഗൗരവം മാത്യു തിരിച്ചറിഞ്ഞു.
അവർ രണ്ടുപേരും ചിരിച്ചെങ്കിലും, ആ ചിരി കണ്ണുകളിലേക്ക് പടർന്നില്ല.
”സർ നിൽക്കാതെ വന്നകാര്യം പറ.. ഷാജിയെ കാണാൻ മാത്രം ഇത്ര ദൂരം ഈ പ്രായത്തിൽ ഓടി വരില്ലല്ലോ.”
ഷാജിയേട്ടൻ മാത്യുവിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.