പിറ്റേന്ന് രാവിലെ മരുന്നുകളുടെ മയക്കത്തിൽ നിന്നും മാത്യു ഉണർന്നത് പുതിയൊരു പ്രതീക്ഷയോടെയാണ്.
ഹൈറേഞ്ചിലെ പുലരിക്ക് ഒരു പ്രത്യേക ഗന്ധമായിരുന്നു..മഞ്ഞിന്റെയും മരങ്ങളുടെയും നനവുള്ള ഗന്ധം.
കോടമഞ്ഞ് ഒരു പുതപ്പുപോലെ മലകളെ മൂടിനിൽക്കുന്നു. മാത്യു വേഗം കുളിച്ചു റെഡിയായി. മനസ്സ് ഒന്ന് ശാന്തമാക്കാൻ അയാൾ പതുക്കെ പുറത്തേക്ക് നടന്നു.
ആ ഹോസ്പിറ്റലിനു പുറത്തെ പഴയ അതേ ചായക്കടയിലേക്ക്…
അവിടെ രാവിലെ തന്നെ ആളുകൾ കൂടി തുടങ്ങിയിരുന്നു.
ജോലിക്ക് പോകാൻ നിൽക്കുന്ന തൊഴിലാളികളും, ഹോസ്പിറ്റലിലെ ചില ജീവനക്കാരും അവിടെയുണ്ട്.
മാത്യു കടയ്ക്കടുത്തേക്ക് നടന്നു ചെന്നപ്പോൾ തന്നെ കടക്കാരൻ ചിരിച്ചുകൊണ്ട് അയാളെ എതിരേറ്റു.
”സർ… ഗുഡ് മോർണിംഗ്! ചായ എടുക്കട്ടെ?”
”ആ… മധുരം വേണ്ട,” മാത്യു പതുക്കെ പറഞ്ഞു.
അവിടെ കിടന്ന പത്രം കയ്യിലെടുത്ത് അയാൾ ആ മരബെഞ്ചിൽ ഇരുന്നു.
ചായ കിട്ടിയപ്പോഴേക്കും അകലെ നിന്ന് ഒരു ജീപ്പിന്റെ ഇരമ്പൽ കേട്ടു.
ആ പൊട്ടിയ താറിട്ട റോഡിലെ വളവുതിരിഞ്ഞ് ഒരു ജീപ്പ് കടയ്ക്കരികിൽ വന്ന് കിതച്ചു നിന്നു.
കുറച്ചുപേർ ഇറങ്ങി, വേറെ ചിലർ കയറി. ആ ബഹളങ്ങൾക്കിടയിൽ, ജീപ്പ് ദൂരേക്ക് പോയിക്കഴിഞ്ഞപ്പോഴാണ് മാത്യു ആ മുഖം കണ്ടത്.
അവിടെ വന്നിറങ്ങി നിൽക്കുകയാണ് ഷാജിയേട്ടൻ!
പഴയ ആ കീറിപ്പറിഞ്ഞ വേഷമൊന്നുമല്ല ഇപ്പോൾ.
വെളുത്ത മുണ്ടും ഇസ്തിരിയിട്ട ഷർട്ടും.