ജനാലയുടെ വിടവിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ആ ലോഡ്ജിലെ കട്ടി കുറഞ്ഞ കമ്പിളിപ്പുതപ്പിന് കഴിയില്ലെന്ന് മാത്യുവിന് തോന്നി.
പക്ഷേ, പുറത്തെ തണുപ്പിനേക്കാൾ അയാളെ ഭയപ്പെടുത്തിയത് ഉള്ളിലെ അമലയുടെ ഓർമ്മകളായിരുന്നു. അവളുടെ കണ്ണുകൾ ഇരുട്ടിൽ തന്നെ തുറിച്ചു നോക്കുന്നത് പോലെ അയാൾക്ക് തോന്നി.
അയാൾ തന്റെ ബാഗിൽ നിന്നും ഒരു ചെറിയ സ്ട്രിപ്പ് ഗുളികകൾ പുറത്തെടുത്തു.
നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടയിൽ ഉറക്കം നഷ്ടപ്പെട്ടപ്പോഴെല്ലാം അയാൾ കൂട്ടുപിടിച്ചിരുന്ന ആ മരുന്നുകൾ.
പക്ഷേ ഇന്ന് അയാൾ പതിവിലും കൂടുതൽ ഡോസ് എടുത്തു.
ഈ രാത്രി അയാൾക്ക് അമലയെ കാണണ്ട, അവളുടെ രക്തം പുരണ്ട മുഖവും ഓർക്കണ്ട. ഒന്നും അറിയാതെ ഒരു മരവിപ്പിലേക്ക് വീഴണം.
അയാൾ ആ ഗുളികകൾ വെള്ളം പോലും കുടിക്കാതെ വിഴുങ്ങി.
”നാളെ രാവിലെ ഉണരുമ്പോൾ എല്ലാം ശരിയാകും. ഷാജിയേട്ടനെ കാണും. ഈ പാപഭാരം അവിടെ ഇറക്കി വെക്കും,”
അയാൾ സ്വയം ആശ്വസിപ്പിച്ചു കൊണ്ട് കട്ടിലിൽ കിടന്നു.
പതുക്കെ മരുന്നിന്റെ ലഹരി അയാളുടെ സിരകളിലേക്ക് പടരാൻ തുടങ്ങി.
തലയ്ക്ക് ഒരു കനം തോന്നിയപ്പോൾ അയാൾ കണ്ണുകൾ അടച്ചു.
അമലയുടെ മുഖം പതുക്കെ മങ്ങാൻ തുടങ്ങി. ലോഡ്ജ് മുറിയിലെ ഫാനിന്റെ കറക്കവും ദൂരെ കേൾക്കുന്ന പട്ടികളുടെ കുരയും അയാളിൽ നിന്നും അകന്നുപോയി.
എന്നാൽ ഒരു മരുന്നിനും മായ്ക്കാൻ കഴിയാത്ത ചില സത്യങ്ങൾ തന്റെ ഉപബോധമനസ്സിൽ ഉണ്ടെന്ന കാര്യം മാത്യു മറന്നുപോയിരുന്നു.