പണ്ട് തന്റെ അധികാര പരിധിയിലായിരുന്ന അതേ ഇടനാഴികൾ ഇന്ന് തനിക്ക് അന്യമായിരിക്കുന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഹോസ്പിറ്റൽ മുറ്റത്തെ ആ പഴയ മരത്തണലിൽ അയാൾ കുറച്ചുനേരം നിന്നു.
സൂര്യൻ മലനിരകൾക്ക് പിന്നിലേക്ക് മറയാൻ തുടങ്ങിയിരിക്കുന്നു.
ആകാശത്ത് ചുവപ്പും കറുപ്പും കലർന്ന ചായം പടരുന്നത് കണ്ടപ്പോൾ അമലയുടെ രക്തം പുരണ്ട ആ സർജറി ടേബിളാണ് അയാൾക്ക് ഓർമ്മ വന്നത്.
ഹൈറേഞ്ചിലെ തണുത്ത കാറ്റ് വീശിയപ്പോൾ അയാൾ തന്റെ കോട്ടിന്റെ ബട്ടണുകൾ മുറുക്കി ഇട്ടു. പക്ഷേ, ഉള്ളിലെ വിറയൽ മാറ്റാൻ ആ കോട്ടിന് കഴിയുമായിരുന്നില്ല.
അയാൾ പതുക്കെ തന്റെ കാറിനടുത്തേക്ക് നടന്നു. കാറിൽ കയറി ഇരുന്നിട്ടും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തില്ല.
സ്റ്റിയറിംഗിൽ തല ചായ്ച്ച് അയാൾ കുറച്ചുനേരം അങ്ങനെ ഇരുന്നു.
ഷാജിയേട്ടൻ നാളെ വരുമ്പോൾ താൻ എന്ത് പറഞ്ഞ് തുടങ്ങണം?!
അയാൾ ആലോചിക്കുകയായിരുന്നു..
തിരികെ ലോഡ്ജിലേക്കുള്ള യാത്രയിൽ അയാൾ കണ്ട കാഴ്ചകളെല്ലാം ഒരു സിനിമയിലെന്നപോലെ പിന്നിലേക്ക് മറഞ്ഞു.
തന്റെ ആഡംബര ജീവിതവും പ്രശസ്തിയും എല്ലാം ഈ മലമുകളിലെ ഒരു പഴയ കെട്ടിടത്തിന് മുന്നിൽ അർത്ഥശൂന്യമാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
അതേസമയം ലില്ലി ആ വലിയ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു.
പുറത്ത് നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.
മാത്യുവിന്റെ ഫോൺ സംഭാഷണത്തിലെ ആ തളർച്ച അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.