വഴിയിലുടനീളം അയാൾ തിരഞ്ഞത് പഴയ അടയാളങ്ങളായിരുന്നു.
പണ്ട് ഡ്യൂട്ടി കഴിഞ്ഞ് രാത്രികാലങ്ങളിൽ തങ്ങൾ നടക്കാറുള്ള ആ വഴിയരികിലെ ഫുട്ബോൾ ഗ്രൗണ്ടിന് മുന്നിൽ അയാൾ വണ്ടി ഒന്ന് നിർത്തി.
പക്ഷേ, അവിടെ ഇപ്പോൾ ഗ്രൗണ്ടില്ല.
കാടുപിടിച്ചു കിടക്കുന്ന ആ പറമ്പിൽ പഴയ ഗോൾ പോസ്റ്റുകൾ തുരുമ്പെടുത്ത് മണ്ണിലേക്ക് താഴ്ന്നു പോയിരിക്കുന്നു.
ഒരിക്കൽ ആവേശത്തോടെ ആൾക്കാർ ആർപ്പുവിളിച്ചിരുന്ന ആ സ്ഥലം ഇന്ന് ശ്മശാനതുല്യമായ നിശബ്ദതയിലാണ്.
”എല്ലാം പോയി… എല്ലാം അവസാനിച്ചു,”
അയാൾ പതുക്കെ മന്ത്രിച്ചു.
കാലം എത്ര ക്രൂരമായാണ് താൻ സ്നേഹിച്ച ഇടങ്ങളെ മായ്ച്ചു കളഞ്ഞതെന്ന് അയാൾ വേദനയോടെ ഓർത്തു.
വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്ത അയാൾ നേരെ വിട്ടത് ഹൈറേഞ്ച് ഹോസ്പിറ്റലിന്റെ മുറ്റത്തേക്കായിരുന്നു.
ആശുപത്രി മുറ്റത്ത് വണ്ടി നിർത്തി അയാൾ പുറത്തേക്ക് ഇറങ്ങി.
ഉച്ചകഴിഞ്ഞുള്ള ആ സമയത്ത് ഹോസ്പിറ്റലിൽ തിരക്ക് കുറവായിരുന്നു.
ഒഴിഞ്ഞു കിടക്കുന്ന വരാന്തകളും, കാറ്റിൽ ആടുന്ന പഴയ ജനാലകളും അയാളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി.
അയാൾ പതുക്കെ ആ പഴയ സർജറി തീയേറ്ററിന്റെ ഭാഗത്തേക്ക് നടന്നു.
പന്ത്രണ്ട് വർഷം മുൻപ്, രക്തത്തിൽ കുളിച്ച അമലയെയും കൊണ്ട് താൻ ഓടിക്കയറിയ ആ വാതിൽ…
ആ വാതിലിന് മുന്നിൽ എത്തിയപ്പോൾ മാത്യുവിന്റെ കാലുകൾ തളർന്നു.
തന്റെ ജീവിതം മാറ്റിമറിച്ച ആ നിമിഷത്തിന്റെ ഓർമ്മകൾ ഒരു ഇരമ്പലോടെ അയാളുടെ തലയിലേക്ക് ഇരച്ചുകയറി.