പക്ഷേ, ആ വലിയ വീട്ടിലെ നിശബ്ദത ഇടയ്ക്കിടെ അവളെ ഭയപ്പെടുത്തി.
എങ്കിലും, ആ ആഡംബരം നൽകുന്ന ലഹരിയിൽ അവൾ ആ ചിന്തകളെല്ലാം മായ്ച്ചുകളഞ്ഞു.
ആഡംബരങ്ങളുടെ ലഹരിയിൽ മുഴുകിയിരിക്കുമ്പോഴും മാത്യുവിന്റെ അസാന്നിധ്യം അവളെ അല്പം പരിഭ്രമിപ്പിച്ചു.
ഒടുവിൽ അവൾ മാത്യുവിനെ വിളിക്കാൻ തീരുമാനിച്ചു.
ലില്ലി: “ഹലോ.. മാത്യു സർ.. എവിടെയാ.. ഇന്ന് തിരിച്ചുവരില്ലേ…?”
മറുതലയ്ക്കൽ മാത്യുവിന്റെ ശബ്ദം വളരെ തളർന്നതായിരുന്നു.
മാത്യു: “ഇല്ല.. ലില്ലി.. ഇന്ന് വരാൻ പറ്റില്ല.. ടേക്ക് കെയർ..”
മറുപടിക്കായി കാത്തുനിൽക്കാതെ അയാൾ ഫോൺ കട്ട് ചെയ്തു.
ആ ശബ്ദത്തിലെ വിറയലും നിരാശയും ലില്ലിയെ വല്ലാതെ ചിന്തിപ്പിച്ചു…
മാത്യു ഫോൺ ബെഡിലേക്ക് എറിഞ്ഞു.
പുറത്ത് സന്ധ്യ മയങ്ങാൻ തുടങ്ങിയിരിക്കുന്നു. ഹൈറേഞ്ചിലെ മഞ്ഞിന് ഇപ്പോൾ കൂടുതൽ കടുപ്പമുള്ളതുപോലെ മാത്യുവിന് തോന്നി.
ലോഡ്ജ് മുറിയിലെ വീർപ്പുമുട്ടലിൽ നിന്നും രക്ഷപെടാനാണ് ഉച്ചകഴിഞ്ഞുള്ള ഉറക്കത്തിന് ശേഷം മാത്യു പുറത്തിറങ്ങിയത്.
ടൗണിന്റെ അറ്റത്തുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്നും അയാൾ ഭക്ഷണം കഴിച്ചു.
എരിവുള്ള ആ നാടൻ ഭക്ഷണത്തിന് പോലും അയാളുടെ ഉള്ളിലെ മരവിപ്പ് മാറ്റാൻ കഴിഞ്ഞില്ല.
തിരിച്ചു വരുമ്പോൾ അയാൾ വണ്ടി അതീവ സാവധാനത്തിലാണ് ഓടിച്ചത്.
വർഷങ്ങൾക്ക് മുൻപ് തന്റെ വിരൽത്തുമ്പിലുണ്ടായിരുന്ന ആ സ്ഥലം അപ്പോൾ അയാൾക്ക് അന്യമായി തോന്നി.