അപ്പോഴാണ് സാം ശരിക്കും ബോധത്തിലേക്ക് വന്നത്.
അയാളുടെ മനസ്സിൽ എപ്പോഴോ അമലയുടെ ഓർമ്മകൾ ചേക്കേറിയിരുന്നു.
നതാഷയുടെ ഓരോ ചലനത്തിലും താൻ അമലയെ തിരയുകയാണോ എന്ന് അയാൾ ഭയന്നു.
”വരുന്നോ എന്റെ കൂടെ?”
ബാഗിൽ നിന്നും ഒരു സാരി കയ്യിലെടുത്ത് നതാഷ ചോദിച്ചു.
”എങ്ങോട്ടാ മാഡം അതിരാവിലെ തന്നെ?”
സാം പതുക്കെ എഴുന്നേറ്റു.
”എപ്പോഴും ഇങ്ങനെ ഇവിടെ ബെഡിൽ കിടന്നാൽ പോരല്ലോ. ഞാൻ ഇന്നലെ പറഞ്ഞ കാര്യം നോക്കുവാ.”
”ഇന്നലെ പറഞ്ഞ കാര്യമോ? എന്ത് കാര്യം?”
സാമിന്റെ മുഖത്ത് ആശ്ചര്യം തെളിഞ്ഞു.
”ഓർമ്മയില്ലേ? ടൗണിൽ ഒരു കടമുറി റെന്റിന് എടുക്കേണ്ട കാര്യം. കൗൺസിലിംഗ് ചെക്കപ്പ് ഒക്കെ ചെയ്യാൻ ഒരു റൂം. പേഷ്യന്റ്സിന് എന്നെ കാണാൻ വരാനൊരു സ്ഥലം. അത്ര തന്നെ.”
”ഓഹ്… അത്…” സാം ഒന്ന് ആലോചിച്ചു.
”എന്താ വരുന്നോ?”
”ഓ… നോക്കട്ടെ.” സാം ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. നതാഷയുടെ കണ്ണുകൾ പെട്ടെന്ന് ഡ്രോയിംഗ് ബോർഡിലേക്ക് നീങ്ങി.
”ഇന്നലെ വരച്ച ചിത്രം എവിടെ? കാണുന്നില്ലല്ലോ…”
അവൾ മുറിയിലാകെ കണ്ണോടിച്ചു. അത് സാം രഹസ്യ അറയിൽ ഒളിപ്പിച്ചത് അവൾ അറിഞ്ഞിരുന്നില്ല.
”ഓഹ് അതോ… അതൊക്കെ ഞാൻ കീറിക്കളഞ്ഞു.”
സാം ലാഘവത്തോടെ പറഞ്ഞു.
”അയ്യോ! അതെന്തിനാ?”
”നീയല്ലേ പറഞ്ഞത് നിന്നെപ്പോലെ ഇല്ലായിരുന്നു എന്ന്…”