ബാത്‌റൂമിൽ കേറി ഒന്ന് മുഖമൊക്കെ കഴുകി ഞാൻ ബെഡിൽ ചാരി കിടന്നു.
എന്റെ നെഞ്ചിലായി അവളും.
” ഏട്ടാ ഇനി നമ്മൾക്ക് ആരാ ഉള്ളത് നമ്മൾ ഇനി എന്നും ഒറ്റക്കായി അല്ലെ.”
ചിഞ്ചു എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വിതുമ്പിക്കൊണ്ട് പറഞ്ഞു.
“ഏയ്, ആരാ പറഞ്ഞെ നമ്മൾ ഒറ്റയ്ക്കാവുമെന്ന് മോൾക്ക് ഞാനില്ലേ എനിക്ക് എന്റെ കൂടപ്പിറപ്പായ നീയുമുണ്ട്, എനിക്ക് എന്നും നീ മോള് തന്നെയാണ്.”
ഒഴുകി വരുന്ന കണ്ണീര് അവള് കാണാതെ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു.
ചിഞ്ചു എന്നെ ഒന്നുടെ മുറുക്കെ ഇറുക്കി പിടിച്ചുകൊണ്ടു ഉറക്കത്തിലേക്ക് മയങ്ങി വീണു.
ഞാൻ അവളുടെ തലമുടിയിൽ കൂടെ പതിയെ തലോടി കൊണ്ട് ചേർത്ത് പിടിച്ചു. അപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്.
എത്ര നല്ല സന്തോഷത്തോടെ ആയിരുന്നു അച്ഛനും, അമ്മയും, ഞാനും എന്റെ അനിയത്തിയും അടങ്ങുന്ന ഈ കൊച്ചു കുടുംബം ജീവിച്ചത്. ഉള്ളത് വെച്ച് സന്തോഷിക്കാൻ പഠിച്ചവർ.
എല്ലാം ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞു.
അതെ ചിഞ്ചു പറഞ്ഞത് പോലെ ജീവിതത്തിൽ ഇനി അർഥമുണ്ടാകുമോ, സന്തോഷമുണ്ടാകുമോ അറിയില്ല. കാരണം ഞാനും നേടിയത് മുഴുവനും അവരുടെ സന്തോഷത്തിനായിരുന്നു. ഇന്ന് അച്ഛന്റെയും അമ്മയുടേയും ചിതയ്ക്ക് തീ കൊളുത്തിയത് മുതൽ ഇന്ന് അവർ ഒരു ഓർമ്മയുടെ നിഴലായി മാറിയിരിക്കുന്നു 🥺. എന്റെ കണ്ണിൽ കൂടെ കണ്ണുനീർ ഒഴുകി………….
ഓർമവെച്ച കാലം മുതൽ ബന്ധുക്കൾ എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. കാരണം അച്ഛനും അമ്മയും വേറെ ഒരു നാട്ടിൽ നിന്നും സ്നേഹിച്ചു ഒളിച്ചോടി കല്യാണം കഴിച്ചവരാണ്. അച്ഛന്റെ അമ്മയും അച്ഛനും പണ്ടേ മരിച്ചവരാണ്. ഒറ്റമോനായിരുന്നു അച്ഛൻ.