കാർ ഹോൺ അടിച്ചതും, സെക്യൂരിറ്റി ക്യാബിനിൽ നിന്നും യൂണിഫോം ഇട്ട ഒരാൾ ഓടിവന്നു. ഞങ്ങളെ കണ്ടതും അയാൾക്ക് കാര്യം പിടികിട്ടി കാണണം. മുഖത്തൊരു വല്ലാത്ത ബഹുമാനം.
അയാൾ ഞങ്ങളെ നോക്കി സല്യൂട്ട് അടിച്ച്, ഒരു റിമോട്ടിലമർത്തി.
ആ കൂറ്റൻ ഇരുമ്പ് ഗേറ്റ് ശബ്ദമില്ലാതെ, പതിയെ രണ്ട് വശത്തേക്കും മലർക്കെ തുറന്നു വന്നു…
ഗേറ്റ് കടന്ന് ഞങ്ങളുടെ കാർ ഉള്ളിലേക്ക് നീങ്ങി.
എന്റെ കണ്ണ് തള്ളിപ്പോയി!
ഇതൊരു വീടാണോ അതോ വല്ല റിസോർട്ടാണോ?
ഏക്കർ കണക്കിന് പരന്നു കിടക്കുന്ന, പച്ച വിരിച്ച പുൽത്തകിടി. അതിനിടയിലൂടെ ടാർ ചെയ്ത, വളഞ്ഞുപുളഞ്ഞ റോഡ്.
ഇരുവശത്തും വിദേശത്ത് നിന്ന് കൊണ്ടുവന്നതെന്ന് തോന്നിക്കുന്ന പൂമരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നുണ്ട്…
ആ വലിയ പറമ്പിന്റെ ഒത്ത നടുവിലായി…
കൗസ്തുഭം!
ഒരു പാൽകടലിൽ ഉയർന്നു നിൽക്കുന്ന കൊട്ടാരം പോലെ, വെളള നിറത്തിൽ കുളിച്ചു നിൽക്കുന്ന ഭീമാകാരമായ വീട്.
കേരളീയ തനിമയും പാശ്ചാത്യ ശൈലിയും ഒത്തിണങ്ങിയ ഒരു അത്ഭുതം. മുന്നിലെ വമ്പൻ തൂണുകളും, സൂര്യപ്രകാശം തട്ടി തിളങ്ങുന്ന വലിയ ഗ്ലാസ് ജനാലകളും ആ വീടിന്റെ പ്രൗഢി വിളിച്ചോതുന്നുണ്ടായിരുന്നു.
മുറ്റത്ത് ഒരു വലിയ ഫൗണ്ടൻ പ്രവർത്തിക്കുന്നുണ്ട്. വെള്ളം തെറിക്കുന്ന ശബ്ദം മാത്രം അതിൽ നിന്നും കേൾക്കാം. കാരണം അത്രയ്ക്കും നിശബ്ദമാണ് ആ അന്തരീക്ഷം.
ഞാൻ കണ്ണെടുക്കാതെ ആ കാഴ്ചകൾ കാണുന്നതിനിടയിലാണ് വീടിന്റെ വലതുവശത്തേക്ക് എന്റെ ശ്രദ്ധ പോയത്.