“കഴിക്ക്,” അവൾ ഒറ്റ വാക്ക് പറഞ്ഞു.
ആന്റോ ഇരുന്നു. കയ്യിൽ നിന്നു വെള്ളം തുള്ളി വീഴുന്നുണ്ടായിരുന്നു. അവൻ ചോറിലേക്ക് കൈവെച്ചപ്പോൾ ഒരു നിമിഷം മേരിയെ നോക്കി.പിന്നെ പതിയെ കുഴച്ചുരുട്ടി കഴിച്ചു തുടങ്ങി.
ആന്റോ: “മീൻ കറിക്ക് പഴയ ആ രുചിയില്ലല്ലോ. ഇന്ന് വെച്ചത് തന്നെയാണോ അതോ ഇന്നലത്തെ ചൂടാക്കിയതാണോ?”
അവൾ: “ഇന്ന് വെച്ചത് തന്നെയാ. ഉപ്പും മുളകും ഒക്കെ കറക്റ്റാണ്. ചിലപ്പോൾ ആന്റോച്ചാണ്തോന്നുന്നതാവും.”
ആന്റോ (അഹങ്കാരത്തോടെ): “എനിക്ക് തോന്നുന്നതല്ല. എനിക്ക് നാക്ക് ഇപ്പോഴും കൃത്യമാണ്. പിന്നെ ഈ പ്രായത്തിൽ നിനക്ക് പണ്ടത്തെപ്പോലെ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടാവില്ല. വയസ്സാകുമ്പോൾ സ്വാഭാവികമാ.”
അവൾ (പതുക്കെ ചിരിച്ചുകൊണ്ട്):
“വയസ്സായോ ഇല്ലയോ എന്ന് എനിക്കാല്ലല്ലോ അറിയാവുന്നത്. പിന്നെ രുചി… അത് എന്നും ഒരേപോലെ ഇരിക്കില്ലല്ലോ ആന്റോച്ചാ. ആൾക്കാരും കറിയും ഒക്കെ മാറിക്കൊണ്ടിരിക്കും.”
ആന്റോ : “മേരിയെ എന്നതാടി കുത്തും കോളും വച്ചൊരു വർത്തമാനം..?”
മേരി : “ഒന്നുമില്ല നിങ്ങളിങ്ങനെ കുടിച്ചു നടന്നോ “..
മേരി തിരിഞ്ഞു കിടപ്പുമുറിയിൽ കയറി. പുറത്തേക്ക് കാറ്റ് വീശുമ്പോൾ ടിൻ ഷീറ്റുകൾ ശബ്ദിച്ചു. ഹൈറേഞ്ചിൽ താമസിക്കാൻ വന്നപ്പോൾ ഇതൊക്കെ അവൾക്ക് ഭയമായിരുന്നു. കോട്ടയത്ത് വളർന്ന പെൺകുട്ടി. ഇവിടെ വന്നപ്പോൾ ആദ്യം ഭയം, പിന്നെ പതിവ്.
കുട്ടികളില്ലാത്ത വീട്ടിൽ ശബ്ദങ്ങൾ കുറവാണ്. പാത്രങ്ങളുടെ തട്ടൽ, വാതിലടച്ച ശബ്ദം, കാറ്റ് — അത്ര മാത്രം.