വിനോദ് സാർ: “അതെ, ദൂരെയാണെങ്കിൽ അതൊരു ബുദ്ധിമുട്ട് തന്നെയാണ്. വീട്ടിൽ ടീച്ചറും അച്ഛനും അമ്മയും മാത്രമേ ഉള്ളൂ അല്ലേ? കുട്ടികൾ ഇല്ലാത്തതുകൊണ്ട് വീട്ടിൽ വല്ലാത്തൊരു നിശബ്ദത ആയിരിക്കുമല്ലോ. ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ ടീച്ചർക്ക് ആ സമയം പോകുന്നത് അറിയില്ലായിരുന്നു.”
സാറിന്റെ ആ ചോദ്യം മാളവികയുടെ ഉള്ളിൽ ഒരു ചെറിയ നോവുണ്ടാക്കി. കുട്ടികളില്ലാത്തതിന്റെ ആ ശൂന്യതയും രാഹുലിന്റെ അഭാവവും അവളെ പലപ്പോഴും അസ്വസ്ഥയാക്കാറുണ്ട്. ആ ഒരു വിടവായിരിക്കാം ഒരുപക്ഷേ അക്രിക്കാരനെപ്പോലെയുള്ളവരുടെ മുന്നിൽ പോലും തന്നെ തളർത്തിക്കളയുന്നത് എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു.
മാളവിക: “അതെ സാർ… കുട്ടികളില്ലാത്തതിന്റെ ഒരു കുറവ് വീട്ടിലുണ്ട്. അച്ഛനും അമ്മയും അമ്പലവും പ്രാർത്ഥനയുമായി നടക്കുന്നത് അതിനു വേണ്ടിയുമാണ്. പക്ഷേ എന്ത് ചെയ്യാം, എല്ലാം നമ്മുടെ കയ്യിലല്ലല്ലോ.”
വിനോദ് സാർ: “അതെയതെ, എല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ. എന്നാലും ടീച്ചർ ഒറ്റയ്ക്ക് ഇത്രയും കാര്യങ്ങൾ മാനേജ് ചെയ്യുന്നത് വലിയ കാര്യമാണ്. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കണ്ട.”
മാളവിക: “തീർച്ചയായും സാർ. ഇപ്പോൾ ജോലി തിരക്കുള്ളതുകൊണ്ട് അധികം ചിന്തിക്കാൻ സമയം കിട്ടാറില്ല. അതാണ് ഏക ആശ്വാസം.”
സാർ എഴുന്നേറ്റ് പോയപ്പോൾ മാളവിക തനിയെ ഇരുന്നു. കുട്ടികളില്ലാത്ത തന്റെ വീടും, ദൂരെയുള്ള ഭർത്താവും.
സ്കൂളിലെ തിരക്കുകൾക്കും വിനോദ് സാറുമായുള്ള സംഭാഷണങ്ങൾക്കും ശേഷം വൈകുന്നേരത്തോടെയാണ് മാളവിക വീട്ടിലെത്തിയത്. അച്ഛനും അമ്മയും അപ്പോഴും അമ്പലത്തിൽ നിന്ന് തിരിച്ചെത്തിയിരുന്നില്ല.