അനു…
അവൾ പതിയെപ്പതിയെ എന്റെ മനസ്സിൽ ഒരു കൂടുകൂട്ടി തുടങ്ങിയിരുന്നു.
അത് കൂട്ടിയുറപ്പിക്കാം വിധം ഞങ്ങൾ ഇടയ്ക്കിടെ കാണുമായിരുന്നു. വലിയ സംസാരമൊന്നുമില്ല. ഞാൻ ചോദിക്കുന്നതിന് മറുപടി പറയും, അത്രമാത്രം. പക്ഷേ, അവളുടെ പെരുമാറ്റത്തിൽ എവിടെയോ… എന്തോ ഒരു ഇഷ്ടക്കേട് പോലെ എനിക്ക് തോന്നുമായിരുന്നു.
ചിലപ്പോൾ എന്നെ കാണുമ്പോൾ മുഖം തിരിക്കും, അല്ലെങ്കിൽ കണ്ണിൽ നോക്കാതെ സംസാരിക്കും.
അത് അവൾക്ക് എന്നോട് താല്പര്യമില്ലാത്തതുകൊണ്ടാണോ? അതോ വെറും നാണം കൊണ്ടാണോ? അറിയില്ല.
എന്തായാലും, ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് അനു എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.
പക്ഷേ, അവളുടെ ആ പണക്കൊഴുപ്പിന് മുന്നിൽ തലകുനിച്ചു നിൽക്കാൻ എനിക്ക് വയ്യല്ലോ. നാളെ അവളുടെ ചിലവിൽ കഴിയുന്നവനാണ് ഞാൻ എന്ന് ആരും പറയരുത്.
സ്വന്തമായി എന്തെങ്കിലും ചെയ്യണം.
അങ്ങനെ ഞാനൊരു തീരുമാനമെടുത്തു.
ഒരു മെൻസിന് വേണ്ടിയുള്ള ഒരു ചെറിയ ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങി. അധികം വലുതൊന്നുമല്ല, എന്റെ വിയർപ്പിന്റെ ഗന്ധമുള്ള ഒരു ചെറിയ സ്ഥാപനം.
കിരണിനോട് കാര്യം പറഞ്ഞു. അവൻ ഒട്ടും ആലോചിക്കാതെ ചാടിക്കയറി സമ്മതിച്ചു.
“നീ എന്ത് തുടങ്ങിയാലും ഞാനുണ്ട് കൂടെ.”
വീട്ടിൽ ചോദിച്ചപ്പോഴും ആർക്കും എതിർപ്പില്ല. “എത്ര രൂപ വേണം?” എന്നാണ് അച്ഛൻ ചോദിച്ചത്. പണ്ടത്തെ ആ ഞെരുക്കമൊക്കെ മാറി, എല്ലാവരുടെയും കയ്യിൽ എന്തിനും പോന്ന കാശുണ്ട്.
അങ്ങനെ സ്വപ്നങ്ങൾ ഓരോന്നായി നെയ്തുകൂട്ടിയ ദിനങ്ങൾ…