കണ്ണൊന്നു ചിമ്മിത്തുറക്കുന്ന വേഗത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു.
വീട്ടിലാകെ ഐശ്വര്യത്തിന്റെ ഒരാരവം.
ചേച്ചിക്കും ഏട്ടത്തിക്കും പ്രൊമോഷൻ കിട്ടി, അതും കൈനിറയെ ശമ്പളത്തിൽ. പിന്നാലെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളിലും വലിയ മാറ്റങ്ങൾ.
പണ്ട് സാമ്പത്തികം ഉണ്ടായിട്ടും ബുദ്ധിമുട്ട് പറഞ്ഞ് നെടുവീർപ്പിട്ടിരുന്ന വീട്ടിൽ, ഇപ്പോൾ ചിരിയും കളിയും മാത്രം.
പക്ഷേ, അവരുടെയൊക്കെ മുഖത്തെ ഈ അമിതസന്തോഷം കാണുമ്പോൾ എന്റെ ഉള്ളിൽ എവിടെയോ ഒരു കനൽപ്പാട് നീറിപ്പുകഞ്ഞു.
‘ഇതൊക്കെ എന്നെ വിറ്റ് കിട്ടിയ പൈസയാണോ? എന്റെ കല്യാണം എന്ന കച്ചവടത്തിന്റെ ലാഭവിഹിതമാണോ ഈ കാണുന്നതെല്ലാം?’
ആ ചിന്ത എന്റെ മുഖത്ത് നിഴൽ വീഴ്ത്തിയിരുന്നു. അധികം വൈകാതെ ഏട്ടത്തിയും ചേച്ചിയും അത് കണ്ടുപിടിച്ചു. എന്റെ ഉള്ളിലെ സംശയം തിരിച്ചറിഞ്ഞതും, അവരുടെ മുഖത്തെ സന്തോഷം കെട്ടുപോയി. അത് അവരെ വല്ലാതെ വേദനിപ്പിച്ചു.
“നിനക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ, ഈ നിമിഷം ഞങ്ങൾ ഈ ജോലി രാജിവെക്കാം അഭി… ഞങ്ങൾക്ക് നീയാണ് വലുത്…”
കണ്ണീരോടെ ഏട്ടത്തി അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞ് അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
അവർ ഇടക്കിടക്ക് ചോദിക്കും, “നിനക്ക് ഈ കല്യാണത്തിന് പൂർണ്ണ സമ്മതമാണോ?” എന്ന്.
ആദ്യമൊക്കെ ഞാൻ “മ്മ്… ഓക്കെ…” എന്നൊരു ഒഴുക്കൻ മട്ടിലായിരുന്നു മറുപടി പറഞ്ഞിരുന്നത്.
എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ കാര്യങ്ങൾ മാറി.