തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പ്.
ഭൂമി എനിക്ക് ചുറ്റും കറങ്ങുന്നത് പോലെ…
ഒരു നിമിഷ നേരത്തേക്ക് ബോധം മറഞ്ഞുപോയ അവസ്ഥ.
പെട്ടെന്നാണ് ഞാൻ ഞെട്ടി ഉണർന്നത് പോലെ സ്വബോധത്തിലേക്ക് വന്നത്. കണ്ണുകൾ ചിമ്മി തുറന്ന് ഞാൻ വെപ്രാളത്തോടെ ചുറ്റും നോക്കി.
ഇല്ല… ആരുമില്ല…
തൊട്ടുമുമ്പ് എന്റെ കൈപിടിച്ചു, വിറയ്ക്കുന്ന ശബ്ദത്തിൽ പ്രവചനം പോലെ അത് പറഞ്ഞ ആ വൃദ്ധയെ അവിടെങ്ങും കാണാനില്ല.
അവർ നടന്നകലാൻ പോലും സമയമായിരുന്നില്ല. ആ തെരുവ് വിജനമാണ്.
നിലത്തു പെറുക്കിയെടുത്ത രുദ്രാക്ഷമുത്തുകൾ ചിതറി കിടക്കുന്നുണ്ട്……
എല്ലാം എന്റെ തോന്നലായിരുന്നോ? അതോ…?
പക്ഷേ ആ കൈകൾ എന്റെ കൈത്തണ്ടയിൽ അമർന്നപ്പോഴുണ്ടായ തണുപ്പ്… അതപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല….
“രണ്ടുപേരുണ്ട്… അതിൽ ഒന്ന്…”
ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരു കൊള്ളിയാൻ പോലെ മിന്നി.
അകാരണമായ ഒരു ഭയം എന്റെ തൊണ്ടയിൽ വന്ന് മുട്ടി. മനസ്സിലേക്ക് പ്രിയപ്പെട്ടവരുടെ മുഖങ്ങൾ ഓരോന്നായി ഓടിയെത്തി…
എന്റെ ജീവനായ ആമി…നിധി…
എന്നെ നിഴലുപോലെ പിന്തുടരുന്ന
റോസ്… കൃതിക… രാഹുൽ… സച്ചിൻ…
ഇവരിൽ ആരാണ്?
എന്നെ കാക്കുന്ന ആ രണ്ട് കവചങ്ങൾ ആമിയും നിധിയുമാണോ? എങ്കിൽ അതിൽ ആരെയാണ് എനിക്ക് നഷ്ടപ്പെടാൻ പോകുന്നത്? അതോ വിധി കാത്തുവെച്ചിരിക്കുന്നത് മറ്റാരെയെങ്കിലുമാണോ?
ആ ചോദ്യം എന്റെ നെഞ്ചിൽ ഒരു കനൽ പോലെ എരിഞ്ഞു…