ഞെട്ടിത്തിരിയുന്നതിനിടയിൽ, കൺതടത്തിൽ കെട്ടിനിന്നിരുന്ന ഒരു തുള്ളി കണ്ണുനീർ എന്റെ നിയന്ത്രണമില്ലാതെ പുറത്തേക്ക് തെറിച്ചു വീണു.
അത് കാറ്റിൽ എങ്ങോ മാഞ്ഞുപോയി.
തിരിഞ്ഞു നോക്കിയപ്പോൾ ആമിയാണ്.
അവളുടെ കൈകളിൽ രണ്ട് പേപ്പർ ഗ്ലാസ്സുകളിലായി ആവി പറക്കുന്ന ചായ.
ട്രെയിനിന്റെ മങ്ങിയ വെളിച്ചത്തിൽ അവളുടെ മുഖത്ത് വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.
എന്റെ കലങ്ങിയ കണ്ണുകൾ കണ്ടിട്ടാവാം, അവളൊന്നു മടിച്ചു. എങ്കിലും, ഒന്നും ചോദിക്കാതെ ഒരു ഗ്ലാസ്സ് അവൾ എനിക്ക് നേരേ നീട്ടി.
യാന്ത്രികമെന്നോണം ഞാനത് വാങ്ങി.
ചൂടുള്ള ആ ഗ്ലാസ്സ് ഉള്ളംകൈയിൽ തട്ടിയപ്പോൾ വല്ലാത്തൊരു ആശ്വാസം മനസ്സിന് തോന്നി.
”ഒന്നു നീങ്ങി ഇരിക്കാമോ…?”
അവൾ ചോദിച്ചു.
ഞാൻ പതിയെ ഒരു വശത്തേക്ക് ഒതുങ്ങിയിരുന്ന് അവൾക്ക് സ്ഥലമൊരുക്കി.
ഒട്ടും മടിക്കാതെ അവൾ എന്റെ അരികിലായി, ആ വാതിൽപ്പടിയിൽ വന്നിരുന്നു.
പുറത്ത് ഇരുട്ട് കനക്കുകയാണ്…
ട്രെയിനിന്റെ ഇരമ്പലും, ചക്രങ്ങൾ പാളത്തിൽ ഉരസുന്ന ശബ്ദവും മാത്രം.
കാറ്റ് ഞങ്ങളുടെ മുഖത്തേക്ക് അടിച്ചുകൊണ്ടിരുന്നു.
കുറച്ചുനേരം ഞങ്ങൾക്ക് ഇടയിൽ മൗനം തളംകെട്ടി നിന്നു. ആ മൗനത്തിന് പോലുമൊരു ആഴമുണ്ടായിരുന്നു.
കയ്യിലിരുന്ന ചായയിൽ നിന്നും ഒരുകവിൾ മോന്തിക്കൊണ്ട് അവൾ ദൂരേക്ക് നോക്കി സംസാരിച്ചു തുടങ്ങി.
”ദേവാ… നിനക്കറിയാമോ, വർഷങ്ങൾക്ക് മുൻപ്, ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോളാണ് ഞാനും എന്റെ ഫാമിലിയും ഇന്ദ്രനീലത്തിലേക്ക് ആദ്യമായി വന്നത്….”