“എന്നിട്ട് അന്ന് നീയെത്ര രൂപയെടുത്തു….?”…
“ അയ്യായിരം രൂപയാണെന്നാണ് എന്റെ ഓർമ്മ…”..
ജോർജും, ദേവദാസും പരസ്പരം നോക്കി..
“ ഇതൊക്കെയെന്തിനാ നിന്നോട് പറഞ്ഞതും ചോദിച്ചതുമെന്ന് നിനക്ക് മനസിലായോ… ?”..
മൊബൈൽ പോക്കറ്റിലേക്കിട്ട് കൊണ്ട് ജോർജ് ചോദിച്ചു..
“ അതാ ഞാനും ആലോചിക്കുന്നത്… സാറിന്റെ വീട്ടിലെന്തോ വർക്കുണ്ടെന്ന് പറഞ്ഞല്ലേ എന്നെ വണ്ടിയിൽ കയറ്റിയത്… എനിക്കൊന്നും മനസിലായില്ല സാറേ…”..
ബാബുരാജിന്റെ നിഷ്കളങ്കത കണ്ട് ജോർജും, ദേവദാസും ഒരു നിമിഷം പതറി.. ഇനി ഇവനല്ലേ പ്രതി..?.
“ബാബൂ… നിന്നോട് തുറന്ന് പറയാം…
നീ ആ എ ടി എമ്മിൽ കയറിയ അതേ സമയത്ത് അതേ എ ടി എമ്മിൽ നിന്ന് ഈ സാറിന്റെ ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്… നീയാണ് അതെടുത്തത് എന്നതിനുള്ള എല്ലാ തെളിവും ഞങ്ങൾക്ക് കിട്ടി.. ഞാനൊരു ബാങ്കുദ്യോഗസ്ഥനാ… എന്റെ അന്വോഷണത്തിൽ ഈ സാറിന്റെ ഒറിജിനൽ എ ടി എം കാർഡുപയോഗിച്ചാണ് നീ പണം പിൻവലിച്ചത്… ഇനി പറ… ആ കാർഡ് നിനക്കെവിടുന്ന് കിട്ടി… ?..
ആരാണ് നിനക്കാ പിൻ നമ്പർ പറഞ്ഞ് തന്നത്… ?”..
ജോർജ് കാര്യം വ്യക്തമായിത്തന്നെ ചോദിച്ചു..
“സാറെന്തൊക്കെയാണീ പറയുന്നത്… ?.
എനിക്കൊന്നുമറിയില്ല…”..
ബാബു ഒറ്റവാക്കിൽ പറഞ്ഞു..
അവന് പതർച്ചയില്ലെന്ന് ജോർജ് കണ്ടു..
“ശരി… അത് വിട്… നീയീ സാറിന്റെ വീട്ടിൽ വർക്കിന് പോയിരുന്നല്ലോ… അപ്പോ അവിടുത്തെ ചേച്ചി നിന്റെ പൈസ അക്കൗണ്ടിലേക്കാണോ തന്നത്… ?. അതോ പൈസയായിട്ട് കയ്യിൽ തന്നോ… ?”..