വിദൂരതയിൽ കണ്ണും നട്ടിരുന്നു ബീഡി പുകയ്ക്കുന്ന അപ്പൂപ്പൻ എന്നെ ശ്രദ്ധിക്കുന്നത് പോലുമില്ല.. ഒരു തുടക്കാമെന്നോണം ഞാനൊന്നു ചുമച്ചു.. മുഖത്തേക്ക് ഒന്ന് രൂക്ഷമായി നോക്കിയിട്ട് വീണ്ടും അയ്യാൾ വേറെ എങ്ങോട്ടോ നോക്കിയിരുപ്പായി..
” എപ്പോഴായിരുന്നു സംഭവം .”
മൗനം ഭേദിച്ച് കൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി…
” നിങ്ങളാരാ…”
പരുക്കൻ സ്വരത്തിൽ മറു ചോദ്യം…
” ഞാൻ ഇവിടത്തെ ഒരു ബന്ധുവിനെയും കൊണ്ട് വന്നതാ.. ബോഡി കൊണ്ട് വരാറായോ..”
” കൊണ്ട് വന്നിട്ട് എന്തിനാ… ഇവിടെ കിടന്നു അഴുകി നാറത്തെ ഉള്ളൂ.. പള്ളിയിൽ അടക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു നിക്കുവല്ലേ എല്ലാം കൂടി..
ഇവിടെങ്ങാനും കുഴിച്ചിടാമെന്നു കരുതിയാൽ വാടക വീടല്ലേ.. ഒരു ആണ് തരിയെങ്കിലും ഇല്ലാതെ പോയല്ലോ ദൈവമേ അവന്… ”
ശരിക്കും പ്രശ്നം ഗുരുതരമാണെന്ന് അപ്പൂപ്പൻ്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായ സ്ഥിതിക്ക് ആര്യങ്കാവ് സ്റ്റേഷനിലും എൻ്റെ പേരിൽ ഒരു പോലീസ് കേസ് ഉറപ്പായി..
” അപ്പൂപ്പാ ഞാൻ ഇവിടെ പുതിയ ആളാ, പ്രശ്നം ഒന്ന് വിവരിച്ച് പറഞ്ഞാ അങ്ങേർക്ക് ഇല്ലാതെ പോയ ആൺതരിയുടെ കടമ ഞാൻ വെടിപ്പായി ചെയ്തു തരാം..”
എൻ്റെ വാക്കുകളുടെ ദൃഢതയും, ഉറച്ച ശബ്ദവും അങ്ങേരുടെ കണ്ണുകളിൽ ഒരു തിളക്കം തീർത്തു, എന്നിലൊരു പ്രതീക്ഷ വെച്ച് കൊണ്ട് പുള്ളിക്കാരൻ കാര്യങ്ങള് വിവരിച്ചു തന്നു..
അബൂബക്കർ ഇവിടെ ഒരു റബ്ബർ എസ്റ്റേറ്റിൽ വാച്ചറായി ജോലി ചെയ്യുകയായിരുന്നു.. പഴയ റബ്ബർ മുറിച്ചു പുതിയ റബ്ബർ നട്ടപ്പോൾ അതിൻ്റെ ഇടയിൽ പൈനാപ്പിൾ നടുന്ന കൊട്ടേഷൻ അബൂബക്കർ പിടിച്ചു.. പുള്ളിക്കാരൻ്റെ ഇത്ര നാള് വരെയുള്ള സമ്പാദ്യങ്ങളും വീട്ടിലെ പെണ്ണുങ്ങളുടെ കഴുത്തിലും കാതിലും കിടന്നതും എല്ലാം നുള്ളി പറക്കി പരിപാടി തുടങ്ങി.. ഇരുപത് ഏക്കർ തോട്ടത്തിൻ്റെ പകുതി ഭാഗ്ഗത്തെ പണി തീർന്നപ്പോൾ അബൂബക്കറിൻ്റെ കയ്യിലെ പൈസ തീർന്നു.. അങ്ങനെ ആര്യങ്കാവിലെ ഒരു പണക്കാരൻ കോരത് മാപ്പിള പാർട്ണർ ആയിട്ട് കൂടെ കൂടി പണി തീർത്തു.. പൈനാപ്പിൾ എല്ലാം മൊത്തമായി കയറ്റി വിട്ടതൊക്കെ കൂടെ കൂടിയ കോരത് മാപ്പിള കൊണ്ട് വന്ന ഇടനിലക്കാരൻ ആയിരുന്നു.. ഇടനിലക്കാരൻ വിറ്റ് കിട്ടിയ പൈസയും കൊണ്ട് മുങ്ങി..