പിന്നീട് ബോധം തെളിയുമ്പോൾ വിഷ്ണു ആശുപത്രിയിലായിരുന്നു. ഉള്ളിൽ ചോദ്യങ്ങൾ ഇരമ്പുകയായിരുന്നു. ആ ഫ്ലാറ്റിൽ താൻ കണ്ടത് എന്താണ്? നക്ഷത്രയെ ആരാണ് വലിച്ചിഴച്ചത്?
”കണ്ണുകൾ വീണ്ടും തുറക്കുമ്പോൾ വെളുത്ത സീലിംഗും മരുന്നിന്റെ രൂക്ഷഗന്ധവുമായിരുന്നു അവനെ സ്വീകരിച്ചത്.
ഓർമ്മകൾ ഓരോന്നായി തിരിച്ചുവന്നു.
ആ അപകടം, ആ ഫ്ലാറ്റ്, പിന്നെ ആ ശബ്ദങ്ങൾ…
”നക്ഷത്രാ!”
അവൻ ഉറക്കെ വിളിച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.
”വിഷ്ണു… പേടിക്കണ്ട, ഞാൻ ഇവിടെയുണ്ട്.”
അപരിചിതമായ ആ ശബ്ദമല്ല, അവന്റെ പ്രാണനായ നക്ഷത്രയുടെ തെന്നൽ പോലുള്ള ശബ്ദം. വിഷ്ണു വട്ടം തിരിഞ്ഞു നോക്കി.
അരികിലെ കസേരയിൽ നക്ഷത്ര ഇരിക്കുന്നുണ്ട്. അവളുടെ കൈകളിൽ ചെറിയ മുറിവുകളുണ്ട്, മുഖത്ത് പേടിയും തളർച്ചയുമുണ്ടെങ്കിലും അവൾ സുരക്ഷിതയാണ്.
വിഷ്ണുവിന് ഒന്നും മനസ്സിലായില്ല. ആ ഫ്ലാറ്റിൽ താൻ കണ്ടതും കേട്ടതും സ്വപ്നമായിരുന്നോ? നക്ഷത്ര എങ്ങനെ അവിടെ നിന്ന് ഇവിടെയെത്തി?
”നീ… നീ എവിടെയായിരുന്നു? ഞാൻ നോക്കിയപ്പോൾ കാറിൽ നിന്നെ കണ്ടില്ലല്ലോ?”
വിഷ്ണു സംശയത്തോടെ അവളുടെ കൈകളിൽ പിടിച്ചു.
നക്ഷത്ര ഒന്നു പതറി. അവളുടെ കണ്ണുകളിൽ മിന്നിമറഞ്ഞ ആ ഭാവം വിഷ്ണുവിനെ കൂടുതൽ അസ്വസ്ഥനാക്കി.
“അത്… വണ്ടി ഇടിച്ചപ്പോൾ ഞാൻ പുറത്തേക്ക് തെറിച്ചു പോയതാ വിഷ്ണു. നാട്ടുകാരാണ് നമ്മളെ ഇവിടെ എത്തിച്ചത്.”
“മ്മ്”
അവൾ പറയുന്നത് സത്യമാണോ? എങ്കിൽ ആ ഫ്ലാറ്റിൽ വെച്ച് താൻ കേട്ട ആ സംസാരം ആരുടേതായിരുന്നു? നക്ഷത്ര എന്തോ ഒളിക്കുന്നത് പോലെ വിഷ്ണുവിന് തോന്നി.