നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

Posted by

 

പക്ഷേ, പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു നിഴൽ അനക്കം പോലെ തോന്നിയത്.

 

ആരോ എന്നെ പിന്തുടരുന്നുണ്ടോ…?

 

പാഞ്ഞുപോകുന്ന മരങ്ങൾക്കിടയിലൂടെ എന്തോ ഒന്ന് എന്റെ ഒപ്പം ഓടിയെത്തുന്നത് പോലെ… അതോ എന്റെ തോന്നലോ?

ഒരു നിമിഷം എന്റെ തൊണ്ട വരണ്ടു. തിരിഞ്ഞു നോക്കാൻ ധൈര്യം വന്നില്ല. ആ തോന്നൽ ഉള്ളിൽ ഭയം നിറച്ചതും, കാലുകൾക്ക് തനിയെ വേഗത കൂടി.

ഞാൻ പല്ലുകൾ കടിച്ചുപിടിച്ചു. കിതപ്പ് വരുന്നുണ്ടായിരുന്നെങ്കിലും, സർവ്വ ശക്തിയുമെടുത്ത് ഞാൻ വീണ്ടും സൈക്കിൾ ആഞ്ഞുചവിട്ടി, മുന്നിലെ ഇരുട്ടിലേക്ക് കുതിച്ചുപാഞ്ഞു…

 

കുറച്ചു നിമിഷങ്ങൾ നീണ്ട ആ വെപ്രാളത്തിനൊടുവിൽ ഞാൻ മലയിലേക്കുള്ള ആ വഴിയുടെ മുന്നിലെത്തി.

ദൂരെ നിന്നുതന്നെ, ആ വഴിയുടെ മുന്നിൽ നിൽക്കുന്ന റോസിനെയും കൃതികയെയും ഞാൻ കണ്ടു.

 

അവരെ അവിടെ സുരക്ഷിതരായി കണ്ടതും എന്റെ ഉള്ളൊന്ന് തണുത്തു. സമാധാനത്തിന്റെ ഒരു വലിയ ആശ്വാസം എന്നിലേക്ക് ഇരച്ചുകയറി.

 

സൈക്കിൾ മര്യാദയ്ക്ക് നിർത്താനോ സ്റ്റാൻഡ് ഇടാനോ ഒന്നും ഞാൻ മെനക്കെട്ടില്ല. ഓടുന്ന വേഗതയിൽ തന്നെ സൈക്കിൾ റോഡിലേക്ക് മറിച്ചിട്ടിട്ട്, ഒരു ഭ്രാന്തനെപ്പോലെ ഞാൻ അവരുടെ അടുത്തേക്ക് പാഞ്ഞു.

 

എന്നെ കണ്ടതും വഴിയരികിലെ പാറപ്പുറത്ത് ഇരുന്നിരുന്ന കൃതിക “ദേവാ…” എന്നും വിളിച്ച് ചാടി എഴുന്നേറ്റു.

 

മുഖത്താണെങ്കിൽ ലോകം പിടിച്ചടക്കിയ സന്തോഷം.

 

എന്റെ കിതപ്പും വെപ്രാളവും കണ്ടിട്ട് അവൾക്ക് ഒരു കുലുക്കവുമില്ല. അവളുടെ ആ ചിരി കണ്ടപ്പോൾ എന്റെ സകല കണ്ട്രോളും പോയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *